ന്യൂഡല്‍ഹി: വിമാന യാത്രക്കാർക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ബാഗേജിന് ഈടാക്കിയിരുന്ന അധിക നിരക്ക് ഇന്നുമുതല്‍ കുറഞ്ഞു. അധിക ലഗേജിനുള്ള ഫീസ് കിലോയ്ക്ക് നൂറുരൂപയാക്കി പരിമിതപ്പെടുത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞമാസം നല്‍കിയ നിര്‍ദ്ദേശങ്ങളെതുടര്‍ന്നാണ് വിമാനക്കമ്ബനികള്‍ നിരക്ക് കുറച്ചത്. കിലോഗ്രാമിന് 300 രൂപ ഈടാക്കിയിരുന്ന സ്ഥാനത്താണിത്. നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 15 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ലഗേജ് ചാര്‍ജ് കുറയ്ക്കുന്നതിനുള്ള കമ്ബ്യൂട്ടര്‍ ക്രമീകരണം ഉടന്‍ പൂര്‍ത്തിയാക്കാനും ജൂലായ് ഒന്നുമുതല്‍ നടപ്പാക്കാനുമായിരുന്നു ഡിജിസിഎ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ 20 കിലോഗ്രാം വരെയുള്ള ബാഗേജ് കുറഞ്ഞ നിരക്കില്‍ കൊണ്ടുപോകാനാകും. അതിലും കൂടുതലുള്ള ലഗേജിന് ഏര്‍പ്പെടുത്തേണ്ട ചാര്‍ജ് കമ്ബനികള്‍ക്ക് തീരുമാനിക്കാം.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടെ വിമാനക്കമ്ബനികള്‍ പല ചാര്‍ജുകളിലും പെനാള്‍ട്ടി തുകകളിലും വര്‍ദ്ധനവ് വരുത്തിയിരുന്നു. ഇതിനെല്ലാം ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. നവജാത ശിശു, ഒറ്റക്ക് യാത്രചെയ്യുന്ന മൈനര്‍ എന്നിവര്‍ക്കുള്ള ചാര്‍ജ്, സീറ്റ് കാന്‍സലേഷന്‍, ടിക്കറ്റില്‍ പേരുമാറ്റുക തുടങ്ങിയവയ്ക്കെല്ലാം എയര്‍ലൈന്‍സുകള്‍ തോന്നുംപടിയാണ് ഫീസ് ചുമത്തിയിരുന്നത്. കണ്‍വീനിയന്‍സ് ഫീസ് എന്ന നിലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനും അധികതുക ഈടാക്കിയിരുന്നു. ഇതെല്ലാം ഉടന്‍ നിര്‍ത്തലാകും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ 150 രൂപയും ഡെബിറ്റ് കാര്‍ഡ് ബുക്കിംഗിന് 75 രൂപയും അധികം ഈടാക്കിയിരുന്നു. റീഫണ്ടു ചെയ്യുമ്ബോള്‍ പ്രൊസസിങ് ചാര്‍ജായി 200 രൂപയോളമായിരുന്നു പല വിമാനക്കമ്ബനികളും കൈക്കലാക്കിയിരുന്നത്. യാത്രക്കാരെ പിഴിയുന്ന വിമാനക്കമ്ബനികളുടെ ഈ നടപടികളിലും കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
ഷെഡ്യൂള്‍പ്രകാരമുള്ള ഫ്ളൈറ്റ് കാന്‍സലായാല്‍ ഒരു മണിക്കൂറിനകം പുതിയ ഫ്ളൈറ്റ് ഏര്‍പ്പെടുത്തിയിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇല്ലെങ്കില്‍ ബുക്ക് ചെയ്ത വണ്‍വേ ബേസ് ഫെയറിന്റെ 200 ശതമാനവും ഇന്ധന സര്‍ചാര്‍ജും യാത്രക്കാരന് ഇനി വിമാനക്കമ്ബനി നല്‍കേണ്ടിവരും. റീഫണ്ടിങ് ആഭ്യന്തര വിമാനങ്ങള്‍ക്ക് 15 ദിവസത്തിനകവും രാജ്യാന്തര വിമാനങ്ങള്‍ക്ക് 30 ദിവസത്തിനകവും നല്‍കിയിരിക്കണം. പുതിയ നിബന്ധനകൾ കഴിഞ്ഞ മാസം പകുതിയോടെ ഡിജിസിഎ നിര്‍ദ്ദേശിച്ചിരുന്നത്. ഈ മാസംതന്നെ ഇവയില്‍ മിക്കവയും നടപ്പാകുന്നതോടെ വിമാനയാത്രക്കാര്‍ക്ക് കൂടുതല്‍സേവനങ്ങള്‍ ലഭ്യമാക്കാനാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി ഡിജിസിഎയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: