‘ട്രെയിനിൽ വെച്ച് സൗമ്യയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം’ ഗോവിന്ദസ്വാമിക്കെതിരെ പൊലീസ് ചുമത്തിയിട്ടില്ല എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കണം. അതാണ് സത്യം. കള്ള വാർത്തകൾ നൽകി പൊലീസും മാധ്യമങ്ങളും കേരളത്തിലെ ജനങ്ങളെ കുരങ്ങു കളിപ്പിക്കുകയായിരുന്നു ഇതുവരെ.
തുടക്കം മുതൽ, ഒടുക്കം സുപ്രീം കോടതി വിധി വരെ അബദ്ധ ജഡിലമായ വാർത്തകളുടെ ഘോഷയാത്രയായിരുന്നു ഈ കേസുമായി ബന്ധപെട്ട് മാധ്യമങ്ങളിൽ ഉണ്ടായത്. ഗോവിന്ദച്ചാമി എന്നൊരു പേരില്ലെന്ന് നിങ്ങളിൽ എത്ര പേർക്കറിയാം. അത് ഗോവിന്ദസ്വാമിയാണ്. ആ പേര് തന്നെയാണ് പൊലീസ്- കോടതി രേഖകളിൽ മുഴുവൻ കാണുന്നത്. പിന്നെങ്ങനെ ‘ചാമി’ കയറി വന്നു? യഥാർത്ഥത്തിൽ അയാളുടെ പേര് ചാർളി തോമസ് എന്നായിരുന്നുവത്രെ. അത് പക്ഷെ രേഖകളിലെവിടേയും വന്നില്ല. വരാതിരിക്കാൻ വേണ്ടി ആരോ മന്ത്രിച്ചു നൽകിയതാണ് അയാൾ ഗോവിന്ദച്ചാമിയാണെന്നത്. കേട്ടപാതി കേൾക്കാത്ത പാതി അച്ചു നിരത്തിയവരും ബൈട്ടു കൊടുത്തവരും പക്ഷെ യഥാർത്ഥ്യം പരിശോധിക്കാൻ തരിമ്പും മെനക്കെട്ടില്ല. പൊതു ജനം കഴുതയല്ലെ. അവർക്ക് ഇതൊക്കെ മതി എന്ന് കരുതിക്കാണും.
സുപ്രീം കോടതി, വിധി പറഞ്ഞ ദിവസം നൽകിയ വാർത്ത ആരും മറന്നിട്ടില്ലല്ലൊ. ജീവ പര്യന്തം വിധിക്കു പകരം ശിക്ഷ ഏഴു വർഷം മാത്രമായി ചുരുക്കി എന്നായിരുന്നു വാർത്ത. തന്റെ മകളെ പിച്ചിച്ചീന്തിയവന് ഒരു ജീവപര്യന്തം പോലും വാങ്ങിച്ചു കൊടുക്കാൻ കഴിഞ്ഞില്ല എന്നറിഞ്ഞ് ആ അമ്മ നെഞ്ച് പൊട്ടി ചത്തിരുന്നെങ്കിൽ ആര് സമാധാനം പറയും? ലൈവ് കൊടുക്കാൻ ഒരവസരം കൂടിയായി എന്നല്ലാതെന്ത് അല്ലെ?
ഇതു തന്നെയാണ് മുൻ പ്രോസിക്യൂട്ടറുടെ കാര്യത്തിലും നടന്നത്. അദ്ദേഹം പൂർണ്ണമായും ഒഴിവാക്കി എന്നും, അതിനാൽ സുപ്രീം കോടതിയിൽ തിരിച്ചടി ഏറ്റു എന്നും ആയിരുന്നു വാർത്ത. എന്നാൽ മുതിർന്ന അഭിഭാഷകനെ സഹായിക്കാൻ അദ്ദേഹത്തെ നിയമിച്ച് 2015ൽ തന്നെ അഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയാണ് ഈ ഉത്തരവ് പുറത്ത് വിട്ടത്. നിരന്തരം ആവശ്യപെട്ടിട്ടും അദ്ദേഹം സഹകരിച്ചില്ല എന്ന കാര്യം നാമറിഞ്ഞത് നിയമ വകുപ്പ് മന്ത്രി ശ്രീ A K ബാലനും, സുപ്രീം കോടതിയിലെ സ്റ്റാൻറിംഗ് കൗൺസൽ നിഷേ രാജനും പറഞ്ഞപ്പോളല്ലെ? സർക്കാർ നിയമനം ലഭിച്ചിട്ടും, മുൻ പ്രോസിക്യൂട്ടർ മന: പൂർവ്വം കൃത്യനിർവ്വഹണത്തിൽ നിന്നും വിട്ടു നിന്നു എന്നും, അത് ഗുരുതരമായ കൃത്യ വിലോപമാണെന്നും പറയാനുള്ള ആർജ്ജവം പോലും ഇവിടുത്തെ മീഡിയക്കുണ്ടായില്ല.
അഡ്വ.തോമസ് P ജോസഫ് കോടതിയിൽ വെള്ളം കുടിക്കുന്നത് റിപ്പോർട്ട് ചെയ്യുന്ന തിരക്കിലായിരുന്നു അവർ. പക്ഷെ രസകരമായ വസ്തുത, ആകെ ഒരു പത്രപ്രവർത്തകൻ മാത്രമേ അപ്പോൾ കോടതിയിലുണ്ടായിരുന്നുള്ളൂ എന്നതാണ്. ബാക്കിയെല്ലാം ‘കട്ട് കോപ്പി പേസ്റ്റ്.’ ഇത്രയൊക്കെ ആയപ്പോഴാണ്, യഥാർത്ഥത്തിൽ ഗോവിന്ദ സ്വാമിയിൽ ചുമത്തിയ കുറ്റം എന്താണെന്ന് നോക്കണം എന്ന് തോന്നിയത്. വായിച്ചപ്പോൾ കണ്ണ് തള്ളി പോയി. ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതി സൗമ്യയെ അക്രമിച്ചിട്ടേ ഇല്ല. അപ്രകാരം ഒരു കുറ്റം അയാളിൽ ചുമത്തിയിട്ടും ഇല്ല. പിന്നെങ്ങനെ കോടതി ശിക്ഷിക്കും? ശിക്ഷിക്കണം ശിക്ഷിക്കണം എന്ന് വെറുതെ മുറവിളി കൂട്ടിയത് കൊണ്ടു മാത്രം കാര്യം ഇല്ലല്ലൊ. ഇത്രയെങ്കിലും കിട്ടിയത് ഭാഗ്യം.
പൊലീസിന്റെ കുറ്റപത്രം അനുസരിച്ച് സൗമ്യ അക്രമിക്കപെട്ടത് പിടിച്ചുപറിക്ക് വേണ്ടിയാണ്. വാനിറ്റി ബാഗിനു വേണ്ടിയാണത്രെ ട്രെയിനിൽ പിടിവലി നടന്നത്. കവർച്ച തടയുന്നതിനു വേണ്ടിയാണത്രെ പ്രതിയുടെ ഷർട്ട് വലിച്ചു കീറിയതും, മാന്തി പരിക്കേൽപ്പിച്ചതും, ഉച്ചത്തിൽ കരഞ്ഞതും. കൊലപ്പെടുത്തി മുതലുകൾ കവർച്ച ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ് സൗമ്യയെ പുറത്തേക്ക് തള്ളിയിട്ടതെന്നും പൊലീസ് പറയുന്നു. അതിനാകട്ടെ തെളിവും ഇല്ല. പക്ഷെ, അപ്പോഴും പ്രതിക്ക് ബലാത്സംഗ ഉദ്ദേശമില്ല.
താഴെ വീണ് പരിക്കേറ്റ സൗമ്യയെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് എടുത്തു കൊണ്ട് പോയി കിടത്തുന്നു. പ്രതി ഒറ്റ കയ്യനാണെന്ന് നമുക്ക് തൽക്കാലം വിസ്മരിക്കാം. സൗമ്യയെ അവിടേക്ക് കൊണ്ടു വന്നതും മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതിനാണ്. എന്നാൽ ആ ഒഴിഞ്ഞ സ്ഥലത്ത് ഇരയെ എത്തിച്ചപ്പോൾ മാത്രമാണ് പ്രതിക്ക് ബലാത്സംഗം എന്ന ഉദ്ദേശം ഉണ്ടാവുന്നത്. പ്രതി അത് ചെയ്യുകയും, 1600 രൂപ വിലയുള്ള മൊബൈൽ ഫോൺ, പാൻറിൽ നിന്നും കവർച്ച ചെയുകയും ചെയ്ത് കടന്നു കളയുന്നു. ദിവസങ്ങൾക്കു ശേഷം ചികിൽസയിലിരിക്കെ പരിക്കുകൾ കൊണ്ടുള്ള രക്തസ്രാവം മൂലം സൗമ്യ മരണത്തിന് കീഴടങ്ങുന്നു. ഇതാണ് കുറ്റപത്രം. ഇതിലെവിടേയും മാധ്യമങ്ങൾ പേർത്തും പേർത്തും പ്രചരിപ്പിച്ച ട്രെയിനിലെ പീഢനം ഇല്ല. കാര്യങ്ങൾ ‘ഡ്രൈ’ ആയി അവതരിപ്പിക്കുന്നതിനു പകരം ഇത്തിരി എരിവും പുളിയും ഒക്കെ ഉണ്ടെങ്കിലല്ലേ ഒരു ഹരമുള്ളൂ. നമ്മളൊക്കെ അതിന്റെ ആളുകളല്ലെ.
എന്നിരുന്നാലും ഇതൊരു വല്ലാത്ത ചെയ്തായി പോയി. ഒരു പെൺകുട്ടിയുടെ മൃത ശരീരത്തിനോടെങ്കിലും ഇത്തിരി മര്യാദ ആകാമായിരുന്നു. വിചാരണ തുടങ്ങിയ ശേഷം പിന്നെ പ്രതിയുടേയും, വക്കീലിന്റേയും പശ്ചാത്തലം സംബന്ധിച്ചായി അപ സർപ്പക കഥകൾ. പറഞ്ഞ് പ്രചരിപ്പിച്ച കഥകളിൽ ഒന്നെങ്കിലും സത്യമാണെന്ന് തെളിയിക്കാൻ ഏതെങ്കിലും മാധ്യമ പ്രവർത്തകർക്ക് കഴിഞ്ഞോ? പ്രതിഭാഗം അഭിഭാഷകന്റെ ശമ്പളം എന്തെന്നാണ് ഇപ്പോഴും ചർച്ച. അല്ലാതെ സൗമ്യക്ക് എന്ത് സംഭവിച്ചു എന്നല്ല. ഇനി സൗമ്യമാർ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം എന്നും അല്ല.
ജനങ്ങൾ ഇന്ന് ആകെ വിശ്വസിക്കുന്നത് മാധ്യമങ്ങളെയാണ്. അത് കൂടി ഇല്ലാതായാൽ അവർ ഇരുട്ടിലാവും. ആർക്കും ഇവിടെ എന്തും ചെയ്യാം എന്നാകും. വാർത്തകൾ വലിയ സ്വാധീനം ചെലുത്തിയതിനാലാണ് ജനം മുഴുവൻ സുപ്രീം കോടതിക്കെതിരെ ഇപ്പോൾ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. താഴെ കോടതികൾ നേരത്തെ പറഞ്ഞ വിധി യിലേക്കെത്തിയതും അതുകൊണ്ടൊക്കെതന്നെയാവാം. അല്ലെങ്കിൽ ഒരു പക്ഷെ ജനം കോടതിയിൽ കയറി നിരങ്ങിയേനേ. ഇതുകൊണ്ടൊക്കെ രക്ഷപ്പെടുന്ന ചിലരുണ്ട്. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർ, സുരക്ഷാ വീഴ്ച വരുത്തിയ റെയിൽവെ ജീവനക്കാർ, പരസ്പര വിരുദ്ധമായ തെളിവുണ്ടാക്കിയവർ അങ്ങിനെ അങ്ങിനെ. പീഢന ഉദ്ദേശം ഇല്ല എന്ന് പൊലീസ് പറയുമ്പോൾ അതുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. സൗമ്യ ട്രെയിനിൽ നിന്നും വീഴുന്നത് കണ്ട ഏറ്റവും പ്രധാന പെട്ട സാക്ഷിയെ അന്വേഷിക്കുകയേ ചെയ്തിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്. യാത്രയിലുട നീളം, ഫോണിലൂടെ സൗമ്യയെ ഭീഷണിപ്പെടുത്തിയവനും ഇന്നും അജ്ഞാതനയായി തുടരുന്നു. ഇങ്ങനെ ദുർബലമായ കുറ്റം ആണ് ചുമത്ത പെട്ടതെന്നോ, തെളിവുകളും കുറ്റപത്രവും തമ്മിൽ പൊരുത്ത പെടുന്നില്ലെന്നൊ ഏതെങ്കിലും ഒരാൾ വാർത്ത കൊടുത്തിരുന്നേൽ ജനം അന്നേ പ്രതികരിച്ചേനേ. കേസിൽ പുനരന്വേഷണവും, പഴുതടച്ച ശക്തമായ കുറ്റപത്രവും ഉണ്ടായേനേ. അയാൾക്ക് കടുത്ത ശിക്ഷയും ലഭിക്കുമായിരുന്നു.
കടപ്പാട്: അഡ്വ. എം.സി.ആഷി
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: