കൊച്ചി: ജിഷയെ കൊന്നത് താനല്ലെന്ന് പ്രതി അമീറുൽ ഇസ്ലാം കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം സെഷൻസ് കോടതിയിൽ അമീറുൽ കുറ്റം നിഷേധിച്ചത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അമീറുലിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. താൻ നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും താനല്ല, സുഹൃത്ത് അനാറുൽ ഇസ്ലാമാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും അമീറുൽ കോടതിയിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നും കോടതി അറിയിക്കുകയായിരുന്നു. അനാർ എവിടെയാണെന്ന് പൊലീസിനറിയാമെന്നും അമീറുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ജാമ്യാപേക്ഷയിൽ കോടതി പ്രാഥമിക വാദം കേട്ടു. കേസ് പരിഗണിക്കാനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജിഷവധക്കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കുറ്റപത്രത്തിൽ ജിഷവധക്കേസിലെ ഏകപ്രതിയാണ് അമീറുൽ ഇസ്ലാം. അനാറുൽ ഇസ്ലാം എന്ന അമീറുലിന്‍റെ സുഹൃത്തിനെ തേടി പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: