മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഫയര്‍മാന്‍ എന്ന ചിത്രത്തിനു ശേഷമാണ് തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രവുമായി ദിപു കരുണാകരന്‍ എത്തുന്നത്. എന്നാല്‍ ഒരു സമ്പൂര്‍ണമായ സ്‌പോര്‍ട്‌സ് സിനിമ എന്നുവിശേഷിപ്പിക്കാവുന്ന ആദ്യമലയാള ചിത്രമാണ് ദീപു കരുണാകരന്റെ ‘കരിങ്കുന്നം സിക്‌സസ്’ എന്നു പറയാം. ഒരു ത്രില്ലര്‍ സ്വഭാവത്തിലൊരുക്കിയ സ്‌പോര്‍ട്‌സ്/അഡ്വഞ്ചര്‍/ഡ്രാമ എന്ന തരത്തില്‍ മികച്ച ഒരു സിനിമാറ്റിക് അനുഭവമാണ് കരിങ്കുന്നം സിക്‌സസ്. ലോകത്തിലെ തന്നെ മികച്ച സ്‌പോര്‍ട്‌സ് സിനിമകളുടെ ഗണത്തിലേക്കു കയറിനില്‍ക്കാവുന്ന കാമ്പ് കരിങ്കുന്നം സിക്‌സസിന് ഉണ്ട്. സിനിമയുടെ പേരു തന്നെ ഒരു ടീമിന്റെ, വോളിബോള്‍ ടീമിന്റെ പേരാണ്. ലഗാന്‍, ചക് ദേ ഇന്ത്യ തുടങ്ങി ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ഡ്രാമ സിനിമകളും ഈയൊരു ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. അനിവാര്യമായ വിജയം അസാധ്യതയില്‍ നിന്നു സാധ്യമാക്കുക എന്ന ടെക്നിക് ആണ് കരിങ്കുന്നവും പിന്തുടരുന്നത്. ഒരു സ്‌പോര്‍ട്‌സ് സിനിമയ്ക്കുവേണ്ട എല്ലാ ഘടകങ്ങളും കരിങ്കുന്നം സിക്‌സസിനുണ്ട്.
ഐ.പി.എല്‍, ഐ.എസ്.എല്‍. എന്നു പറയുന്നതുപോലെ ഒരു വോളിബോള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഒരു പറ്റം ജയില്‍പുള്ളികളെ പരിശീലിപ്പിക്കുന്നതും അതിനായി ഒരു വനിതാ പരിശീലക പുരുഷ ജയിലില്‍ എത്തുന്നതുമാണ് കരിങ്കുന്നം സിക്‌സസിനെ വ്യത്യസ്തമാക്കുന്നത്. ഹോളിവുഡിലെ വോളിസിനിമകളൊക്കെ പലതും ബീച്ച് വോളിയെക്കുറിച്ചാണ്. പക്ഷേ നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള കായികവിനോദങ്ങളിലൊന്നായ വോളി ബോളിനെക്കുറിച്ചാണ് കരിങ്കുന്നം സിക്സസ് പറയുന്നത്. ഐ.പി.എല്‍., ഐ.എസ്.എല്‍. എന്നൊക്കെ പറയുന്നതുപോലെ ഒരു രാജ്യാന്തര ടൂര്‍ണമെന്റാക്കാനായി ഒരു ബിസിനിസ് ഗ്രൂപ്പുമായി എബി(അനൂപ് മേനോന്‍) എന്ന വോളിബോള്‍ കോച്ചും ടീം ഉടമയുമായ വ്യക്തി നടത്തുന്ന ശ്രമങ്ങളുമായാണ് സിനിമ തുടങ്ങുന്നത്. കരിങ്കുന്നം സിക്‌സസ് എന്ന വോളിബോള്‍ ടീമിന്റെ ഉടമയാണ് എബി. എന്നാല്‍ ഈ ലീഗ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിനിടെ എബി വീഴുന്നു. തുടര്‍ന്ന് ഇയാളുടെ ഭാര്യയും വോളിബോള്‍ താരവുമായ വന്ദന(മഞ്ജുവാര്യര്‍) ദൗത്യം ഏറ്റെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വെല്ലുവിളികള്‍ ജയില്‍പുള്ളികളുടെ ടീം എന്ന സങ്കീര്‍ണതയിലേക്കു വന്ദനയെ എത്തിക്കുന്നു. ഇതിനിടയിലുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് സിനിമയുടെ ആകെ രൂപം.
ജയില്‍പുള്ളികളെ വച്ച് ഒരു വോളിബോള്‍ ടീം ഒരു മെഗാടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്ന ആശയത്തിലേക്കു ആളുകളെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ സിനിമയ്ക്കാകുന്നുണ്ട്. ഇവിടെ ജയിലിലെ അന്തേവാസികളുടെ ജീവിതത്തിലേക്കു ഫോക്കസ് വളരെക്കുറവാണ്. ഏറെയും വോളിബോളിനെക്കുറിച്ചുതന്നെയാണ്. ജയില്‍പുള്ളികള്‍ വെറുക്കപ്പെടേണ്ടവര്‍ കൂട്ടമായി പാര്‍ക്കുന്ന സ്ഥലമല്ലെന്നും പിഴവുകള്‍ക്ക്, മനുഷ്യസഹജമായ തെറ്റുകള്‍ക്ക് പിഴയൊടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടെ വസിക്കുന്നത് എന്ന മനുഷ്യത്വപരമായ സമീപനം സിനിമ പൊതുവേ കൈക്കൊള്ളുന്നുണ്ട്; കണ്ടുമടുത്ത ജയില്‍ ക്ലീഷേകള്‍ വരുന്നുണ്ടെങ്കിൽ പോലും ഒത്തുകളി, കളിയിലെ ചതി, ആധുനിക കാലത്തിലെ കായിക മാര്‍ക്കറ്റിങ്ങും വിപണിയും തുടങ്ങി ഒരുപാടു കാര്യങ്ങള്‍ രണ്ടരമണിക്കൂറിനുള്ളില്‍ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ദിപു കരുണാകരന്‍ വിജയിച്ചിട്ടുണ്ട്.
മഞ്ജു വാര്യരാണ് സിനിമയിലെ മുഖ്യവേഷം. വന്ദന എന്ന അവരുടെ വോളിബോള്‍ പരിശീലകയാണ് സിനിമയിലെ ആദ്യവസാന സാന്നിധ്യം. വന്ദനയുടെ വോളിബോള്‍ പശ്ചാത്തലത്തെക്കുറിച്ചു സിനിമ വളരെ അസപ്ഷ്ടമായാണു പറയുന്നത്. അതുകൊണ്ടുതന്നെ ഒരു സന്നിഗ്ധഘട്ടത്തില്‍ അവര്‍ ഭര്‍ത്താവിനു പകരമാവുകയും 20 ദിവസം കൊണ്ട് ജയില്‍പുള്ളികളായ, നേരമ്പോക്കിനുവേണ്ടി വോളിബോള്‍ കളിക്കുന്ന ഏതാനുംപേരെവച്ച് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കളിപ്പിക്കുന്ന അത്ഭുതമാണ് സിനിമയിൽ കാണുന്നത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ഏറ്റവും നല്ല വേഷമാണ് വന്ദന.
https://youtu.be/CQqr9O4FAeE
സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, സുധീര്‍ കരമന, നന്ദു, പദ്മരാജ് രതീഷ്, ഗ്രിഗറി, മേജര്‍ രവി, ലെന, ഹരീഷ് പേരടി, ശ്രീജിത്ത് രവി, മണിയന്‍പിള്ള രാജു, മണിക്കുട്ടന്‍, ശ്യാമപ്രസാദ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റുര്‍, ബൈജു തുടങ്ങിയ വന്‍നിര സിനിമയിലുണ്ട്. എല്ലാവരും നല്ലപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രത്യേകിച്ച് സുരാജ് വെഞ്ഞാറമ്മൂട്. നെല്‍സണ്‍ എന്ന ജയിലറാണ് സുരാജ്. സുരാജിന്റെ മുന്‍ പോലീസ് വേഷങ്ങള്‍ അശ്‌ളീല, ദ്വയാര്‍ഥ, ഭീരു പരിവേഷങ്ങള്‍ കൊണ്ടു ചിരിയുണര്‍ത്താന്‍ പോന്നവയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഷൂവില്‍നിന്ന് മുഖത്തേക്കുയര്‍ന്ന സുരാജിന്റെ പതിവുശൈലിയിലുള്ള ഇന്‍ട്രോ സിനീല്‍ മീശ താഴേയ്ക്കിറക്കിവച്ച മുഖം കാണുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത്. ജയകൃഷ്ണ ഗുമ്മഡിയാണ് ചിത്രത്തിന്റെ ദൃശ്യങ്ങളൊരുക്കിയത്. രണ്ടാംപകുതിയില്‍ ഏറെയും ഒരു നെറ്റിന് ഇരുപുറവുമുള്ള വോളിബോള്‍ സ്മാഷുകളിലൂടെയാണ് ചിത്രം നീങ്ങുന്നത്. അതു പ്രഫഷണല്‍ വോളിബോള്‍ തന്നെ എന്നു തോന്നുന്ന തരത്തില്‍ ചിത്രീകരിക്കാന്‍ ജയകൃഷ്ണയ്ക്കായിട്ടുണ്ട്. രാഹുല്‍രാജാണു സിനിമയുടെ പശ്ചാത്തലസംഗീതം.
റിയാലിറ്റിക്കും ഫാന്റസിയ്ക്കും ഇടയിലെവിടേയാ ആണ് കരിങ്കുന്നം സിക്‌സസിന്റെ സ്‌പോര്‍ട്‌സ് സ്വഭാവം. തീര്‍ച്ചയായും രാജ്യന്തരസ്വഭാവമുള്ള ഒരു ക്യാരക്ടറും കരിങ്കുന്നം സിക്‌സസിനുണ്ട്, ഒപ്പം വോളിബോള്‍ എന്ന കളിയ്ക്കുളള സമര്‍പ്പണം കൂടിയാണിത്. സിനിമ എന്ന നിലയിലുള്ള പരിമിതികൾക്കപ്പുറത്ത് മടുപ്പില്ലാത്ത കണ്ടിരിക്കാവുന്ന മികച്ച ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് കരിങ്കുന്നം സിക്‌സസ് എന്നു നിസംശയം പറയാം.
സിനിമ റിവ്യൂ: ഷാജഹാനും പരീക്കുട്ടിയും
സിനിമ റിവ്യൂ: ഒഴിവുദിവസത്തെ കളി
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: