സ്വാഭാവികത രാജീവ് രവി ചിത്രങ്ങളുടെ പ്രത്യേകതയമാണ്. ഈ ചിത്രത്തിലും അത് തന്നെയാണ് അവതരണത്തിന്റെ ഭംഗി. റിയലിസ്റ്റിക് അവതരണത്തോടുള്ള ആഭിമുഖ്യം ഉപേക്ഷിക്കാതെയാണ് മൂന്നാമത്തെ ചിത്രമായ കമ്മട്ടിപ്പാടവും രാജീവ് രവി ഒരുക്കിയിരിക്കുന്നത്. റിയലിസത്തെ കാവ്യാത്മകമായി അവതരിപ്പിച്ച അന്നയും റസൂലില്‍ നിന്നും ഡോക്യുഫിക്ഷന്‍ വിവരണസ്വഭാവമുണ്ടായിരുന്ന ഞാന്‍ സ്റ്റീവ് ലോപ്പസില്‍ നിന്നും വ്യത്യസ്തമായി കുറേക്കൂടി സിനിമാറ്റിക് പ്രതലത്തിലാണ് കമ്മട്ടിപ്പാടം. പാക്ക്ഡ് എന്റര്‍ടെയിനര്‍ ആസ്വാദകരുടെ സമയത്തിനൊപ്പിച്ച വേഗമോ താളമോ ഇമ്പമോ പരിഗണനയാകാതെയാണ് കഥ പറച്ചില്‍. ഭരണകൂടത്തിന്റെയും, വ്യാവസായിക മാഫിയയുടെയും, ഇടനിലക്കാരുടെയും, വെട്ടിപ്പിടിക്കലിനും വെട്ടിനിരത്തലിനുമിടയില്‍ വെട്ടിവീഴ്ത്തപ്പെട്ട എണ്ണമറ്റ നിസ്സഹായരുടെ എവിടെയും രേഖപ്പെടുത്താത്ത ചരിത്രം കൂടിയാണ് കമ്മട്ടിപ്പാടം. നഗരവളര്‍ച്ചയില്‍ ഭരണകൂടവും വ്യാവസായിക ചൂഷകരും നിരന്തരം കരുക്കളാകുന്നതും കളിപ്പാവകളാക്കുന്നതും പരസ്പരം കൊന്നുതീര്‍ക്കാന്‍ കത്തി കൊടുത്തയക്കുന്നതും ആവര്‍ത്തിക്കുകയാണ്. ഈ ചാക്രിക പ്രക്രിയയുടെ ഭീതിത വിവരണം തന്നെയാണ് സിനിമ.
പുറം ലോകവുമായി അധികം ബന്ധമൊന്നും ഇല്ലാത്ത, നഗരത്തിലെ വികസനങ്ങളൊന്നും എത്താത്ത കമ്മട്ടിപ്പാടം എന്ന നാട്ടിന്‍ പുറം. അവിടെയുള്ള ഒരുപറ്റം ജനങ്ങള്‍. കൃഷ്ണനും ഗംഗനും ബാലനും… മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കമ്മട്ടിപ്പാടം കടന്നു പോകുന്നത്. കത്തിക്കുത്തില്‍ മുറിവേറ്റ കൃഷ്ണനില്‍ നിന്നാണ് കമ്മട്ടിപ്പാടം തുടങ്ങുന്നത്. കൃഷ്ണനെ ആര് കുത്തി, എന്തിന് കുത്തി? ഒരു പ്രത്യേക അജണ്ടയുമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ട കൃഷ്ണന്‍ കമ്മാട്ടിപാടത്തേക്ക് തിരിച്ചെത്തുന്നത്. എന്തിനാണ് കൃഷ്ണന്‍ തിരിച്ചുവന്നത്? കമ്മട്ടിപ്പാടത്തെ ചെറുപ്പക്കാരുടെ ചുറുചുറുപ്പിനൊപ്പമുള്ള എനര്‍ജ്ജിയ്‌ക്കൊപ്പമാണ് ആദ്യപകുതി നീങ്ങുന്നത്.
കമ്മട്ടിപ്പാടത്തെ ക്വട്ടേഷന്‍ ഗ്യാങ്ങുകളുടെ ചരിത്രമെന്ന ചുരുക്കത്തിലേക്കാണ് സിനിമയുടെ രണ്ടാം പകുതി പോകുന്നത്. അവിടെ നിന്നങ്ങോട്ട് ഗാംഗ്സ്റ്റര്‍ സിനിമകളുടെ ചിരപരിചിത രൂപത്തെയും ചേരുവയാക്കുകയാണ് സംവിധായകന്‍. ഈ കണ്ടതൊന്നുമല്ല ഇനി കാണാനിരിക്കുന്നതാണ് മഹാവില്ലനെന്ന മട്ടില്‍ ഉദ്വേഗമുണ്ടാക്കിയെടുത്തുള്ള ബില്‍ഡ് അപ്പ് കൂടിയാകുമ്പോള്‍ സകലക്വട്ടേഷന്‍ വഞ്ചനാഗാഥകളുടെയും പിന്‍ഗാമിയാകാന്‍ കമ്മട്ടിപ്പാടം സജ്ജമാവുകയാണ്. പുറമ്പോക്കിലുള്ളവര്‍ക്കായി ചങ്ക് പറിച്ചുകൊടുത്ത കൃഷ്ണന്‍ പുറത്തുള്ളയാളാണ്. ത്യാഗകണക്കെടുപ്പിലൂടെ കൃഷ്ണനെ ഗുണമേന്മയുള്ള നായകനാക്കാന്‍ നടത്തുന്ന നിര്‍ബന്ധിതനീക്കങ്ങളും വിയോജിപ്പുണ്ടാക്കുന്നു.
സൈക്കിളില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്ന തങ്ങളുടെ കമ്മട്ടിപ്പാടം വികസിക്കുന്നത് തങ്ങളെ മതില്‍ക്കെട്ടി പുറത്താക്കിയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. സൈക്കിള്‍ ഓടിക്കാനുള്ള വഴിയല്ല വീട്ടിലേക്കുള്ള ഇടവഴി പോലുമില്ല പിന്നീടവര്‍ക്ക്. പതിവ് പോലെ ടാഗ് ലൈന്‍ വച്ചുകെട്ടാതെയും സംഭാഷണങ്ങളിലൂടെ സ്ഥാപിക്കാതെയും തീക്ഷ്ണമായ മനുഷ്യപക്ഷരാഷ്ട്രീയം പറഞ്ഞുപോവുകയാണ് രാജീവ് രവി. പുറമ്പോക്കില്‍ പിറന്നവന്‍ നഗരത്തിലേക്ക് ഒളിച്ചോടി അവിടം വിറപ്പിക്കുന്ന അധോലോകരാജാവും അധിപനുമാകുന്ന ചേരുവാപതിവിനെ ഉപേക്ഷിച്ച ചിത്രം തന്നെയാണ് കമ്മട്ടിപ്പാടം.
ഹര്‍ഷസംഘര്‍ഷങ്ങളിലൂടെ നീങ്ങുന്ന മനുഷ്യരുടെ ഉള്ളുതൊട്ടറിഞ്ഞ രചനാരീതിയാണ് പി ബാലചന്ദ്രന്റേത്. കഥാപാത്ര നിര്‍മ്മിതിയിലും ഈ പാടവം കാണാം. ദൃശ്യപരിചരണത്തിലും പച്ചപ്പിനെ ചുവപ്പിച്ചെടുക്കുകയാണ് രാജീവ് രവി. കമ്മട്ടിപ്പാടത്തിന്റെ പച്ചപ്പും കേന്ദ്രകഥാപാത്രങ്ങളുടെ ബാല്യകാലവും ഗ്രീന്‍ ടോണില്‍ നിറയുന്നു. അവരറിയാതെ അവരുടെ ജീവിതം ചോരയാല്‍ ചുവന്നുതുടങ്ങുന്നിടത്താണ് കാഴ്ചപരപ്പും ചുവക്കുന്നത്. കമ്മട്ടിപ്പാടത്തിന്റെ ഹരിതാഭയില്‍ നിന്ന് വന്‍കെട്ടിടങ്ങളാല്‍ നിറഞ്ഞ കൊച്ചിയിലേക്കുള്ള മാറ്റമൊക്കെ മനസ്സില്‍ തങ്ങും വിധം മനോഹരമായി മധു നീലകണ്ഠന്‍ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചിയെയും മുംബെയെയും മുമ്പെങ്ങും കാണാത്ത ഫ്രെയിമുകളില്‍ അവതരിപ്പിക്കാനുമായിട്ടുണ്ട്. ഫ്‌ളാഷ് ബാക്കുകളിലെയും പുതിയ കാലത്തെയും ഏരിയല്‍ ഷോട്ടുകളില്‍ സിനിമയുടെ ആഖ്യാനാന്തരീക്ഷം വിശ്വസനീയമായും മനോഹരമായും കടന്നുവരുന്നുണ്ട്. കഥാപാത്രങ്ങളെ സൂക്ഷ്മമായി പിന്തുടരുകയാണ് ക്യാമറ. മരണരംഗത്തെയും ആക്ഷന്‍ രംഗങ്ങളെയും ഭാവതീവ്രമാക്കുന്നതിലും ഛായാഗ്രാഹകന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗംഗന്റെയും ബാലന്റെയും ഭയത്തെ ചിത്രീകരിച്ചതിലും ഈ മിടുക്ക് കാണാം.
കെ, ജോണ്‍ പി വര്‍ക്കി, വിനായകന്‍ എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ജോണ്‍പി വര്‍ക്കിയും കെയും ഒരുക്കിയ പശ്ചാത്തലസംഗീതം സിനിമയുടെ ഹൃദയതാളമായി തന്നെ മാറിയിട്ടുണ്ട്. പാട്ടുകളില്‍ കമ്മട്ടിപ്പാടത്തിന്റെ ജൈവികതയുള്ള ഗാനവും നോവുപാട്ടായതും അന്‍വര്‍ അലിയുടെ രചനയില്‍ വിനായകന്‍ ഈണമിട്ട പുഴുപുലികള്‍ എന്ന ഗാനമാണ്. വിനായകന്‍ ഈ ഗാനം ആലപിക്കുന്ന രംഗവും മനസ്സില്‍ നില്‍ക്കും. ഫ്‌ളാഷ് ബാക്കിലെ ഗാനവും മനോഹരമാണ്. കേള്‍വിസുഖമുള്ളതാണെങ്കിലും മറ്റ് ഗാനങ്ങള്‍ പശ്ചാത്തലത്തിന് ചേരുംവിധമല്ല കടന്നുവരുന്നത്. കമ്മട്ടിപ്പാടത്തെയും പല കാലത്തെയും വിശ്വാസയോഗ്യമായും യുക്തിസഹമായും കാലത്തോട് നീതി പുലര്‍ത്തിയും ആവിഷ്‌കരിച്ചതില്‍ കലാസംവിധായകരായ നാഗരാജും ഗോകുല്‍ദാസും അഭിനന്ദനമര്‍ഹിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: