അബുദബി: റമദാനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിനും വില വര്‍ധന തടയുന്നതിനും സത്വര നടപടികള്‍ സ്വീകരിച്ചതായി സാമ്പത്തിക കാര്യ മന്ത്രാലയം. പ്രധാന റീട്ടെയില്‍ ഗ്രൂപ്പുകളുമായി സഹകരിച്ച് 5000 ഇനം സാധനങ്ങള്‍ക്ക് റമദാന്‍ വിലക്കിഴിവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ് നല്‍കും. 4000 ഉല്‍പന്നങ്ങളുടെ വില ഈ വര്‍ഷം വര്‍ധിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വില വര്‍ധന, ഉല്‍പന്നങ്ങളുടെ ക്ഷാമം എന്നിവയുണ്ടോയെന്ന് പരിശോധിക്കുന്നതിന് വ്യാപകമായ പരിശോധനകളും റമദാനില്‍ നടത്തും. സാമ്പത്തിക കാര്യ മന്ത്രി മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തില്‍ മന്ത്രാലയത്തിന്റെ അബുദബി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്ത്മാക്കിയത്. വിപണിയുമായി ബന്ധപ്പെട്ട പരാതിയുള്ളവര്‍ക്ക് ഉപഭോക്തൃ സംരക്ഷണ സെല്ലിലേക്ക് 600522225 എന്ന നമ്പറില്‍ വിളിക്കാം. ഈ വര്‍ഷം മേയ് 22 വരെ ഈ നമ്പറിലേക്ക് 7957 വിളികളാണ് എത്തിയത്.
വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളും കോ ഓപറേറ്റീവ് സൊസൈറ്റികളും വഴി 260 ദശലക്ഷം ദിര്‍ഹം മൂല്യം വരുന്ന വിലക്കുറവാണ് ലഭ്യമാക്കുക. ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം അരി, എണ്ണ, ധാന്യപ്പൊടികള്‍, പാല്‍, പച്ചക്കറി പഴ വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിതരണക്കാരുമായി 55 ലധികം കൂടിക്കാഴ്ചകളാണ് നടന്നത്. റമദാനില്‍ ദുബൈയില്‍ മാത്രം പ്രതിദിനം 18000 ടണ്ണും അബുദബിയില്‍ 4000 ടണ്ണും ഭക്ഷ്യ സാധനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി 30 ശതമാനമെങ്കിലും ഉയര്‍ത്താന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
Also read: എണ്ണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏഴര ശതമാനം വേതന വര്‍ദ്ധനയുമായി കുവൈറ്റ്
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: