1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. എന്നാൽ, പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. കാരണം, നിങ്ങൾ ചെയ്യുന്ന കാര്യം നിയമവിരുദ്ധമാണ്. ഓരോ എന്‍ആര്‍ഐക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. നിങ്ങളുടെ നാട്ടിലെ അക്കൗണ്ടില്‍ വരുന്ന ഓരോ പണത്തിനും നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. വേണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷം അഴിക്കുള്ളില്‍ കിടക്കാന്‍ ഇതു മതിയെന്ന് ചുരുക്കം.
വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ എക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. എന്‍ആര്‍ഒ എക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടു തന്നെ നിങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വ ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് സര്‍ക്കാറിനെ സംബന്ധിച്ച് നിയമലംഘനം തന്നെയാണ്.
82 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം. അതുകൊണ്ട് പ്രവാസിയായിരിക്കുന്നിടത്തോളം കാലം സ്വന്തം പേരിലുള്ള നാട്ടിലെ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താതിരിക്കുക. എല്ലാ ഇടപാടുകളും എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെ മാത്രം നടത്തുക. ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ അക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടാക്കി മാറ്റാന്‍ കഴിയും.