സ്വിറ്റസര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രിയായ കന്‍ടോണിന്റെ ഡയറക്ടറായി മൂവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴ നിയമിതനായി. നവംബര്‍ ഒന്ന് സിബി പുതിയ ചുമതലയേറ്റെടുക്കും.നിലവില്‍ സൂറിക്കിലെ സോളികര്‍ബര്‍ഗ് ഹോസ്പിറ്റലില്‍ റിസോഴ്സ് മാനേജ്മെന്റ് വിഭാഗം മേധാവിയും, നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിക്കുകയാണ്. സ്വിറ്റസർലന്റിൽ ആദ്യമായാണ് ആശുപത്രി ഭരണത്തിന്റെ തലപ്പത്തു ഒരു മലയാളി എത്തുന്നത്. 125 വർഷം പാരമ്പര്യമുള്ള വാലൻസ്റ്റാറ്റ് കൻടോൺ സ്പിറ്റാലിലെ വിവിധ ഡിപ്പാർട്‌മെന്റുകളിലെ 400 ഓളം ജീവനക്കാരുടെ നേതൃത്വം ഇനി സിബിക്കായിരിക്കും.
സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് ഡയറക്ടര്‍മാരില്‍ ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ വകുപ്പിന്റേയും പൂര്‍ണ ചുമതല സിബിക്കാണ്. സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും സ്വിസ്സ് അപ്ലൈഡ് സയന്‍സസ് യുണിവേഴ്സിറ്റിയില്‍നിന്നും അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബിരുദവും സിബി നേടിയിട്ടുണ്ട്. ഇപ്പോള്‍ സൂറിക് പ്രവിശ്യയുടെ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് കമ്മിറ്റി എക്സിക്യുട്ടീവ് മെന്പറായും സ്പിറ്റക്സ് സൊള്ളിക്കോണിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു.
അധ്യാപക ദമ്പതികളായിരുന്ന മുവാറ്റുപുഴ കടവൂർ ചെത്തിപ്പുഴ വീട്ടിൽ പരേതരായ സി. ടി. മാത്യുവിൻറെയും, കുഞ്ഞമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ ജിന്‍സി. ജോനസ്, ജാനറ്റ്, ജോയല്‍ എന്നിവര്‍ മക്കളാണ്. സ്വിസ്സിലെ വിവിധ കലാ വേദികളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള പ്രതിഭകളാണ് മക്കളായ ജോനസും, ജാനറ്റും, ജോയലും.