സൗദിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനായി ‘ഇലക്‌ട്രിക് വെഹിക്കിള്‍ ഇൻഫ്രാസ്ട്രക്ചര്‍ കമ്ബനി’ എന്ന പേരില്‍ പൊതുമേഖല സ്ഥാപനം ആരംഭിക്കുന്നു. സൗദി പൊതുനിക്ഷേപനിധിയുടെയും (പി.ഐ.എഫ്) സൗദി ഇലക്‌ട്രിസിറ്റി കമ്ബനിയുടെയും സംയുക്ത സംരംഭമായാണ് ഇത്. 2030ഓടെ 1,000 ലധികം സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 5,000ത്തിലധികം ഫാസ്റ്റ് ചാര്‍ജിങ് പോയിൻറ് സൗകര്യങ്ങളൊരുക്കും. ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും സാങ്കേതിക സവിശേഷതകള്‍ക്കും അനുസൃതമായാണ് രാജ്യത്തെ വിവിധ നഗരങ്ങളിലും റോഡുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. ഇലക്‌ട്രിക് കാര്‍ കമ്ബനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെയും അതിെൻറ സംവിധാനത്തിന്‍റെയും വളര്‍ച്ച വര്‍ധിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് വേണ്ട ചാര്‍ജിങ് പോയിൻറുകള്‍ സ്ഥാപിക്കും.
ചാര്‍ജിങ് പോയിൻറുകളുടെ ശൃംഖല വികസിപ്പിക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും കമ്ബനി പ്രവര്‍ത്തിക്കും. നൂതന സാങ്കേതികവിദ്യകള്‍ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിര്‍മാണം എന്നിവ സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കും. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും വലിയ തോതില്‍ അവ നല്‍കുകയും ചെയ്യുന്നതിലൂടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിലേക്കുള്ള മാറ്റത്തിനാണ് ഇലക്‌ട്രിക് വെഹിക്കിള്‍ ഇൻഫ്രാസ്ട്രക്ചര്‍ കമ്ബനി പ്രവര്‍ത്തിക്കുകയെന്ന് പൊതുനിക്ഷേപ നിധി പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല നിക്ഷേപ വിഭാഗം ഡയറക്ടര്‍ ഉമര്‍ അല്‍മാദി പറഞ്ഞു.
സൗദി ഇലക്‌ട്രിസിറ്റി കമ്ബനിയുടെ വിതരണ ശൃംഖലകള്‍ വഴി ഫാസ്റ്റ് ചാര്‍ജറുകള്‍ അതിവേഗം സ്ഥാപിക്കാൻ സാധിക്കും. ‘വിഷൻ 2030’ന് അനുസൃതമായി സാമ്ബത്തിക വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും വര്‍ധിപ്പിക്കുകയും ഇലക്‌ട്രിക് വാഹന മേഖലയില്‍ രാജ്യത്തിന്‍റെ മുൻനിര സ്ഥാനം ഉറപ്പിക്കുകയും ചെയ്യാൻ പുതിയ കമ്ബനി വലിയ പങ്ക് വഹിക്കുമെന്നും ഉമര്‍ അല്‍മാദി പറഞ്ഞു.