കുവൈത്തിൽ കുവൈത്തി പൗരന്മാര്‍ പാര്‍ക്കുന്ന മേഖലകളില്‍ പ്രവാസി അവിവാഹിതര്‍ താമസിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍, നിരവധി പ്രവാസികളാണ് അനധികൃതമായി ഇവിടങ്ങളില്‍ താമസിക്കുന്നത്. സ്വദേശികള്‍ താമസിക്കുന്ന പാര്‍പ്പിടമേഖലയില്‍ പ്രവാസികളായ അവിവാഹിതര്‍ താമസിക്കുന്നത് തടയാൻ കഴിഞ്ഞ ദിവസം കര്‍ശന പരിശോധന നടന്നു. അല്‍ ഖസര്‍, സുലൈബിഖാത്ത്, ദോഹ പ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തി. പരിശോധനയില്‍ അവിവാഹിതര്‍ താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇഖാമ കാലാവധി കഴിഞ്ഞവരടക്കമുള്ളവര്‍ സ്വദേശി മേഖലയില്‍ താമസിക്കുന്നത് സുരക്ഷാഭീഷണിയാണെന്നും ഇത്തരക്കാര്‍ക്ക് താമസസൗകര്യമൊരുക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വൈദ്യുതി-ആഭ്യന്തര മന്ത്രാലയവും ക്യാപിറ്റല്‍, ജഹ്‌റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്ത് കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂര്‍ണമായി സ്വദേശി പാര്‍പ്പിട മേഖലകളില്‍നിന്ന് ഒഴിപ്പിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.