യു എ ഇ യുടെ ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. മോശം കാലാവസ്ഥയെതുടർന്ന് പല തവണ മാറ്റിവച്ച യു എ ഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയർന്നത്.
അൽ അമൽ’ എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്ക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണിത്. യു.എ.ഇ രൂപം കൊണ്ടതിന്റെ 50-ാം വാർഷികമായ 2021ഫെബ്രുവരിയിൽ ചുവന്നഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുകയാണ് അമലിന്റെ ലക്ഷ്യം. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് പേടകം നിർമിച്ചത്.