സൗദിയിൽ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ ഇളവ് വരുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അധികം വൈകാതെ സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞു. സൗദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഇരട്ടിക്കുന്ന രീതിയില്‍ ലെവി നിലവിലുണ്ട്. ഇതോടെ പല ചെറുകിട സ്ഥാപനങ്ങള്‍ക്കും താഴിട്ടു. ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചു. ശരാശരി ശമ്ബളമുള്ളവരെല്ലാം കുടുംബത്തെ ലെവി കാരണം മടക്കി അയച്ചു.
ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടായി. ഇതോടെ ലെവി വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തൊഴില്‍ മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം രാജാവിനെ അറിയിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മന്ത്രിയുടെ വാക്കുകള്‍.
ആശ്രിത ലെവി, വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി, വാറ്റ് തുടങ്ങി കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നികുതികളില്‍ ഇളവു വരുത്തുമെന്നാണ് സൂചന. ലെവി പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യതയില്ല. 2017 ജൂലായ് മുതലാണ് ആശ്രിത വിസയിലുളള വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്.