വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ട് വരുന്ന സാധനങ്ങളുടെ അളവിലും മൂല്യത്തിലും സാരമായ വര്‍ദ്ധന വരുത്തി ബാഗേജ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു. വിദേശത്ത് നിന്നും വരുമ്പോള്‍ നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂള്‍സ് ആണ് ഇത് വരെ നിലവില്‍ ഉണ്ടായിരുന്നത്. അതില്‍ മാറ്റം വരുത്തിയാണ് ബാഗേജ് റൂള്‍സ് 2016 കൊണ്ട് വന്നിട്ടുള്ളത്. വിദേശത്ത് നിന്നും വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങള്‍ കൊണ്ട് വരുന്നവര്‍ മാത്രമേ ഇനി മുതല്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുള്ളൂ.
നിശ്ചിത കാലം വിദേശത്ത് തങ്ങി തിരിച്ചു വരുന്നവര്‍ക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന നിത്യോപയോഗ സാധനങ്ങളുടേയും വീട്ടുപകരങ്ങളുടെയും മൂല്യപരിധി പുതിയ നിയമത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയവര്‍ക്ക് ഇനി മുതല്‍ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങളും വീട്ടുപകരണങ്ങളും കൊണ്ട് വരാം. ഇവര്‍ തങ്ങള്‍ സാധനങ്ങള്‍ കൊണ്ട് വരുന്നതിന് മുന്‍പുള്ള രണ്ടു വര്‍ഷങ്ങളില്‍ ആറു മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചവര്‍ ആയിരിക്കരുത് എന്ന നിബന്ധനയുണ്ട്.
ഇങ്ങിനെ കൊണ്ട് വരാവുന്ന 13 വിഭാഗം നിത്യോപയോഗ ഉപകരണങ്ങളുടേയും സാധനങ്ങളുടേയും പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിത്യോപയോഗ സാധനങ്ങളില്‍ ആഭരണങ്ങള്‍ ഉള്‍പ്പെടില്ല. ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ വിദേശത്ത് തങ്ങിയവര്‍ക്ക് കൊണ്ട് വരാവുന്ന ഉപയോഗിച്ച സാധനങ്ങളുടേയും വീട്ടുപകരണങ്ങളുടെയും മൂല്യ പരിധി രണ്ടു ലക്ഷമാണ്.
ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തങ്ങിയവര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും വീട്ടുപകരണങ്ങളും കൊണ്ട് വരാം. മൂന്നു മാസം മുതല്‍ ആറു മാസം വരെ തങ്ങിയവര്‍ക്ക് കൊണ്ട് വരാവുന്ന ഉപയോഗിച്ച സാധനങ്ങളുടേയും വീട്ടുപകരണങ്ങളുടെയും മൂല്യ പരിധി 60,000 രൂപയാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങള്‍ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കടത്താന്‍ അനുവദിക്കൂ. അതോടൊപ്പം തന്നെ വിജ്ഞാപനത്തോടോപ്പമുള്ള പട്ടികയില്‍ വ്യക്തമാക്കിയിരിക്കുന്ന സാധനങ്ങളും അനുവദിക്കില്ല.
താഴെ പറയുന്ന സാധനങ്ങള്‍ വ്യക്തിപരമായി കൊണ്ട് വരുന്നതിന് സാധിക്കുന്ന വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
വെടിക്കോപ്പുകള്‍
50 എണ്ണത്തില്‍ അധികം വരുന്ന വെടിയുണ്ടകള്‍
100 ലധികം വരുന്ന സിഗരറ്റുകള്‍.
രണ്ടു ലിറ്ററില്‍ കവിഞ്ഞ ആല്കഹോള് അടങ്ങിയ മദ്യം അല്ലെങ്കില്‍ വൈന്‍.
ഫ്ലാറ്റ് എല്‍.ഇ.ഡി അല്ലെങ്കില്‍ എല്‍.ഇ ഡി ടെലിവിഷനുകള്‍.
കൊണ്ട് വരാവുന്ന സ്വര്‍ണ്ണ ആഭരണങ്ങളുടെ പരിധി സ്ത്രീകള്‍ക്ക് 40 ഗ്രാം അല്ലെങ്കില്‍ ഒരു ലക്ഷം വരെ മൂല്യമുള്ളത് എന്നാണ്. പുരുഷന്മാര്ക്ക് ഈ പരിധി 20 ഗ്രാം അല്ലെങ്കില്‍ 50,000 രൂപ വരെയാണ്.
നേപ്പാള്‍, മ്യാന്മാര്, ഭൂട്ടാന് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങി വരുന്നവര്‍ക്ക് 15,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ട് വരാം. കുട്ടികളായ സന്ദര്‍ശകര്‍ക്ക് ഈ നിബന്ധന ബാധകമല്ല. ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങള്‍ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കടത്താന്‍ അനുവദിക്കൂ.
കടപ്പാട്: പ്രവാസി കോർണർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: