പെരുമ്പാവൂര്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലക്കേസ് അന്വേഷണത്തില്‍ പ്രതിസന്ധി. വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും കസ്റ്റഡിയിലുള്ളവരുടേതുമായി സാമ്യമില്ല. കൊലപാതകത്തിന്റെ കാരണം കൃത്യമായി നിര്‍വചിക്കാനാകാത്തതാണ് അന്വേഷണസംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കുടുംബവുമായി ബന്ധമുള്ളയാളാകാം കൃത്യം നിര്‍വഹിച്ചതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ സഹോദരിയുടെ സുഹൃത്തിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്.
കൃത്യം നടത്തിയത് ഒരാള്‍ തനിച്ചാണെന്നും അതിനായി ഒരാസൂത്രണം നടന്നിട്ടുണ്ട് എന്നും വ്യക്തമായിട്ടുണ്ട്. ഇക്കാര്യം എഡിജിപി പത്മകുമാറും ഐജി മഹിപാല്‍ യാദവും വ്യക്തമാക്കിയിരുന്നു. പക്ഷേ എന്തിന് എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം കിട്ടിയാല്‍ അനായാസേന പ്രതിയിലേക്ക് എത്തിച്ചേരാനുമാകും. പരിസരവാസികളുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും അജ്ഞാതമാണ് . ഇതിനിടെയാണ് സഹോദരിയുടെ സുഹൃത്തിലേക്ക് വീണ്ടും അന്വേഷസംഘം എത്തുന്നത് .മാത്രമല്ല അന്വേഷണസംഘം തയ്യാറാക്കിയ രേഖാചിത്രങ്ങളുമായും ഇയാള്‍ക്ക് രൂപസാദൃശ്യമുണ്ട്. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: