എഷ്യന്‍ സ്വദേശിയെ കാറ് ഇടിച്ച് ഗുരുതരാവസ്ഥയിലാക്കിയ പ്രതിയെ ദുബൈ പൊലീസ് പിടികൂടി. അപകടം നടന്ന സ്ഥലത്ത് ക്യാമറോയോ ദൃക്‌സാക്ഷികളോ ഉണ്ടായിരുന്നില്ല. കൃത്യമായ തെളിവുകളും ഇല്ലാതെയിരുന്ന ഈ കേസ് വളരെ സങ്കീര്‍ണ്ണമായിരുന്നു എന്ന് ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം പറഞ്ഞു.
അല്‍ ഖ്വാസ് ഇന്‍ട്രസ്ട്രിയല്‍ ഏരിയയിലെ ഒരു റോഡില്‍ നിന്നും ഏഷ്യക്കാരന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. വേഗതയില്‍ വരുന്ന കാര്‍ ഇയാള്‍ കണ്ടിരുന്നില്ല. ഈ ഭാഗത്ത് ക്യാമറയോ ദൃക്‌സാക്ഷികളോ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അപകടം ഉണ്ടാക്കിയ ആളെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ദുബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെ സംഘം കഴിഞ്ഞ ആറുമാസമായി ഈ കേസിനു പിന്നാലെയായിരുന്നു. ഒടുവില്‍ കാര്‍ കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം വ്യക്തമാക്കി.
അപകടം ഉണ്ടായ സ്ഥലത്തുനിന്നും ഡ്രൈവര്‍ ഉടന്‍ തന്നെ മുങ്ങി. ഏഷ്യക്കാരന്റെ രണ്ടു ഷൂസും ടൊയാറ്റോ കാറിന്റെ ലോഗോയും മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്ക് പറ്റിയ ഏഷ്യക്കാരനെ റാഷിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നു മാസം ഇയാള്‍ കോമ അവസ്ഥയില്‍ ആയിരുന്നു. ചികില്‍സ തുടരുകയാണ് എന്നാണ് വിവരംമെന്ന് കേസ് അന്വേഷിച്ച ഫസ്റ്റ് ലഫ്റ്റനന്റ് അഹമ്മദ് ഖല്‍ഫാന്‍ അല്‍ ഹാജിരി പറഞ്ഞു.
ആറു മാസം കഴിഞ്ഞാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. കാറിന്റെ ഒരു ലോഗോയുടെ ഭാഗം അല്ലാതെ മറ്റൊരു തെളിവും ലഭിച്ചിരുന്നില്ല. അപകടം ഉണ്ടാക്കിയ ആള്‍ രാജ്യം വിട്ടുപോയിരിക്കാമെന്നുവരെ അഭിപ്രായം ഉയര്‍ന്നു. പക്ഷേ, പ്രതിയെ ഞങ്ങള്‍ പിടികൂടിയെന്ന് ഹാജിരി പറഞ്ഞു.