ദുബായില്‍ ഇനി ഈ 61 നിസാര നിയമലംഘനങ്ങൾക്കുപോലും കനത്ത പിഴ നൽകേണ്ടി വരും. യാത്രക്കാര്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന 61 നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആര്‍ടിഎയുടെ ബോധവല്‍കരണം. ആപത്ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട എമര്‍ജന്‍സി വാതിലുകള്‍ ഒരു കൗതുകത്തിന് തുറന്നാല്‍ പോലും 2000 ദിര്‍ഹമാണ് പിഴ. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കിടന്നുറങ്ങിയാല്‍ ഇനി മുതല്‍ 300 ദിര്‍ഹം പിഴയൊടുക്കണം. ബസിലും മെട്രോയിലുമിരുന്ന ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല തുക പിഴ കിട്ടുന്ന തെറ്റുകളാണ്.
വളര്‍ത്തുമൃഗങ്ങളുമായി പൊതുവാഹനങ്ങളില്‍ കയറാന്‍ പാടില്ല. വഴികാട്ടുന്ന നായകള്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട്. മെട്രോയില്‍ രണ്ട് ബോഗികള്‍ക്ക് ഇടയിലെ സ്ഥലത്ത് നിന്ന് യാത്രചെയ്യലും കുറ്റകരമാണ്. മുന്നറിയിപ്പ് പലത് നല്‍കിയിട്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പിഴ ചുമത്തുന്നതെന്നു ഗതാഗത പ്രവര്‍ത്തന നിരീക്ഷണ വിഭാഗം ഡയറക്ടര്‍ അബ്ദുല്ലാ അല്‍ മഹ്രി പറഞ്ഞു.
നിസാരമെന്ന് കരുതി യാത്രക്കാര്‍ ആവര്‍ത്തിക്കുന്ന നിയമലംഘനങ്ങളെ തടയാനുള്ള ഫല പ്രധാനമായ ആലോചനകള്‍ക്കൊടുവില്‍ ആണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നത് എന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒപ്പം സ്ത്രീകളുടെ ഉറ്റ ബന്ധുക്കളെപോലും അനുവദിക്കില്ല. കുട്ടികള്‍ക്ക് പക്ഷെ, ഇളവുണ്ട്. തൊട്ടടുത്ത സീറ്റില്‍ കാല്‍ കയറ്റിവെച്ചാലും കനത്ത പിഴ കിട്ടും.