മഹാമാരിയായ കോളറ വീണ്ടും പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. താമസത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് കോളറ പടര്‍ന്നുവെന്നാണ് നിഗമനം. ശുചിത്വവും ആരോഗ്യബോധവല്‍ക്കരണവും വഴി ഇല്ലാതാക്കിയ കോളറ, സംസ്ഥാനത്തെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് ഈയിടെ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോളറ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തണമെന്നും ജലശുദ്ധീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. കോഴിക്കോട് ജില്ലയിലെ കോളറ ബാധയെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. കോഴിക്കോടിന്റെ സമീപജില്ലയെന്ന നിലയില്‍ മലപ്പുറത്തും ഇവര്‍ പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദഗ്ധരുമായി ചര്‍ച്ച നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലായി ഇക്കൊല്ലം ഇതുവരെ മൂന്നു പേര്‍ക്കാണു കോളറ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയില്‍ കോളറ ബാധിച്ച ഇതരസംസ്ഥാനത്തൊഴിലാളി മരിക്കുകയും ചെയ്തു. ഏഴു പേര്‍ക്ക് കോളറ സംശയിക്കുന്നുണ്ട്. പത്തനംതിട്ട വള്ളിക്കോട്ടും കോഴിക്കോട്ടു മാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. മാവൂരില്‍ 12 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവിടെ കിണര്‍ വെള്ളത്തില്‍ കോളറ പരത്തുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിണര്‍ അടച്ചു മുദ്രവയ്ക്കാന്‍ നിര്‍ദേശിച്ചു. അഞ്ചു കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.
മലപ്പുറത്ത് കുറ്റിപ്പുറത്തെ നാലു കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം ഹോട്ടലുകള്‍ ഉപയോഗിക്കുന്നതാണ്. നാലു കിണറുകളും അടച്ചു മുദ്രവയ്ക്കണമെന്നു കലക്ടര്‍ ഉത്തരവിട്ടു.