മനില: ഫിലിപ്പീന്‍സില്‍ ‘കൊപ്പു’ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ആളപായം ഇല്ല . 15,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്കന്‍ ഫിലിപ്പീന്‍സിലാണ് ചുഴലി വ്യാപകമായ നാശനഷ്ടമുണ്ടാക്കിയത്. വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ തകര്‍ന്നു. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലേക്കാണ് ചുഴലി നീങ്ങുന്നത്.
വിമാന, ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലി വീശുന്നത്. ഞായറാഴ്ച രാവിലെ ഫിലിപ്പീന്‍സ് തീരത്തെത്തിയ കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. വെള്ളിയാഴ്ചതന്നെ മുന്നറിയിപ്പ് നല്‍കാനായതിനാല്‍ ആളപായം കുറയ്ക്കാനായതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ബുധനാഴ്ചവരെ ചുഴലി ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പധികൃതരുടെ മുന്നറിയിപ്പ്. ശക്തമായ മഴയായിരുന്നു. നദികളെല്ലാം കരകവിഞ്ഞു. കാറ്റിന്റെ ശക്തിയിൽ മിക്ക വീടുകളുടെയും മേല്കൂര പറന്നു പോയി.