കൊറോണമൂലം വഴിയിൽ കുടുങ്ങിയ മകനെ വീട്ടിലെത്തിക്കാൻ 400 കിലോമീറ്ററിലേറെ ഒറ്റയ്ക്ക് സ്കൂട്ടർ ഓടിച്ച് ഒരമ്മ. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയിൽ നിന്ന് മകനെ സ്കൂട്ടറിൽ തിരിച്ചെത്തിച്ചത്. പോലീസിൽ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര. ആന്ധ്രപ്രദേശിലെ
നെല്ലൂരിലെ സോളയിൽ നിന്നാണ് അവർ മകനേയും കൊണ്ടു തെലുങ്കാനയിലേക്ക് മടങ്ങിയത്.
“ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തിൽ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളിൽ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു” റസിയ ബീഗം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ 19 വയസുള്ള ഇളയമകൻ നിസാമുദ്ദീൻ ആന്ധ്രാ പ്രദേശിലായിരുന്നു. എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു നിസാമുദ്ദീൻ. ലോക്ക്ഡൗണിൽ മകന് തിരികെയെത്താൻ വഴിയില്ല എന്ന് കണ്ടപ്പോൾ റസിയ തന്നെയാണ് യാത്ര തീരുമാനിച്ചത്.