കൊവിഡ് മഹാമാരിയെ മറികടക്കാനായാണ് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ ജൂഹി ശുക്ലാപൂരില്‍ ജൂണ്‍ ഏഴിന് കൊറോണ മാതയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ചത്. കൊറോണ കൊറോണ മാതയെ ആരാധിച്ചാൽ രോഗം പിടിപെടില്ല എന്ന പ്രചരണം വ്യാപകമായതോടെ നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് പ്രവഹിച്ചത്. മാസ്ക് അണിഞ്ഞ കൊറോണമാതയുടെ അനുഗ്രഹമുണ്ടെങ്കില്‍ കൊവിഡ് വ്യാപിക്കില്ലെന്നായിരുന്നു വ്യാപക പ്രചാരണം.
തിരക്ക് അനിയന്ത്രിതം ആയതോടെ പോലീസിന് തലവേദനയായി. ഇതോടെ പൊലീസ് എത്തി ക്ഷേത്രം പൊളിച്ചു മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പ്രദേശവാസികളെ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു ക്ഷേത്രം പൊളിച്ചത്. പ്രദേശവാസികളുടെ സഹായത്തോടെ ലോകേഷ് കുമാര്‍ ശ്രീവാസ്തവ എന്നയാളാണ് ക്ഷേത്രം നിര്‍മ്മിച്ചത്. രാധേ ശ്യാം വര്‍മ്മ എന്നയാളെയായിരുന്നു ഇവിടെ പൂജാരിയായി നിയമിച്ചത്. നോയിഡയില്‍ താമസമാക്കിയ ലോകേഷും മറ്റ് രണ്ട് പേരുമാണ് സ്ഥലത്തിന്‍റെ ഉടമസ്ഥര്‍. ക്ഷേത്രം നിര്‍മ്മിച്ച ശേഷം ലോകേഷ് നോയിഡയ്ക്ക് മടങ്ങി. ഇതിന് പിന്നാലെ സ്ഥലത്തിന്‍റെ സഹ ഉടമയായ നാഗേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.