കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പോലീസ്സം.സംഭവത്തിൽ അറസ്റ്റ് നടപടികൾക്കൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഫോറൻസിക് ഫലം വരുന്നതോടെ ഇതിനായുള്ള നടപടികൾ ആരംഭിക്കാനാണ് ആലോചന. കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയതായാണ് വിവരം
ചോദ്യം ചെയ്യലില്‍ കുടുംബത്തിലുള്ള ചിലര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭക്ഷണത്തില്‍ വിഷം കലര‍്ത്തി നല്‍കിയതിനെ തുടർന്നാണ് മരണമുണ്ടായതെന്ന് മൊഴി ലഭിച്ചിട്ടുണ്ട്.
റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള വിദ്ഗ്ദ സംഘമാണ് പരിശോധന നടത്തിയത്. കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കിയ സിലിയുടേയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്തത്.
രാവിലെ 10 മണിയോടെയാണ് നടപടികള്‍ ആരംഭിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കാവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. അസി. കലക്ടർ വിഘ്നേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ടായിരുന്നു. ഫോറൻസിക് പരിശോധനയിലൂടെ മരണകാരണം ശാസ്ത്രീയമായി കണ്ടെത്താനാണ് ശ്രമം. പതിനാറ് വർഷങ്ങൾക്ക് മുമ്പുള്ളതും പിന്നാലെ ഏതാനും വർഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങൾ ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെത്തുടർന്നാണ് കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച് മൃതദേഹങ്ങൾ പുറത്തെടുക്കാൻ തീരുമാനിച്ചത്.
കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് പേരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിലെ റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയം സ്വദേശി ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫയിന്‍ (2) എന്നിവരാണ് മരിച്ചത്. ഇതില്‍ ടോം തോമസ്, ഭാര്യ, മകന്‍, ഭാര്യാ സഹോദരന്‍ എന്നിവരുടെ മൃതദേഹങ്ങള്‍കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലും മറ്റ് രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. സംഭവത്തിൽ ടോം തോമസിന്റെ മകൻ റോയിയുടെ ഭാര്യയെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. തുടര്‍ന്ന് മറ്റുളളവരും ഏതാണ്ട് ഇതേ സാഹചര്യത്തില്‍ മരിച്ചു. 2008 ലായിരുന്നു ടോം തോമസിന്റെ മരണം. ആറ് വര്‍ഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. അന്നും ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും ചിലര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് മൃതദേഹം അന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. ഇതില്‍ മരണകാരണം വിഷം അകത്ത് ചെന്ന് മരിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഈ മരണങ്ങളില്‍ സംശയമുയര്‍ത്തി മരിച്ച റോയിയുടെ അമേരിക്കയില്‍ ജോലിചെയ്യുന്ന സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണം നടത്തിയത്. മരണങ്ങളിലെ സമാനതയാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊലപാതക സാധ്യത തെളിഞ്ഞതിനാല്‍ ദുരൂഹത നീക്കാന്‍ മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മരിച്ച റോയിയുടെ ഭാര്യ സിലിയുടെ ഭർത്താവിനെ പിന്നീട് വിവാഹം കഴിച്ചിരുന്നു. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ബന്ധുക്കളുടെ മരണശേഷം ഇവർ വ്യാജരേഖകൾ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ട്. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടി സെമിത്തേരിയിലേക്ക് എത്തുന്നത്. റോജോയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. റോയി തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നു തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.