ഇസ്രയേലിനെ അനുരഞ്ജനപ്പെടുത്തിയത് ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തെന്നു ഖത്തർ. ഗസ്സയിലെ സമാധാന ചര്‍ച്ചകള്‍ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്നും ഇസ്രായേലിനെ അനുരഞ്ജനത്തിന്റെ പാതയിലേക്ക് നയിക്കലായിരുന്നു ഏറ്റവും പ്രയാസകരമായ കാര്യമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അൻസാരി പറഞ്ഞു. ഗസ്സയില്‍ എത്ര ബന്ദികളുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണത്തില്‍ മാത്രമാണ് ഖത്തറിന് വിവരമുള്ളത്. നേരത്തെയുണ്ടാക്കിയ കരാറിന്റെ വ്യവസ്ഥകള്‍ പ്രകാരം തന്നെയാണ് വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതെന്നും മാജിദ് അല്‍ അൻസാരി പറഞ്ഞു. ഇരുപക്ഷത്തിനും അവരുടേതായ ആവശ്യങ്ങളും പരിഗണനകളുമുണ്ട്. അതിനാല്‍ തന്നെ ചര്‍ച്ചകള്‍ കടുപ്പമേറിയതായിരുന്നു. ഇസ്രായേലിനെ അനുരഞ്ജിപ്പിക്കലായിരുന്നു ഏറെ പ്രയാസകരം. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ചെറിയ രീതിയിലുള്ള ആക്രമണങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കരാറിനെ ബാധിക്കില്ലെന്നും മാജിദ് അല്‍ അൻസാരി പറഞ്ഞു.