ദമ്മാം: കള്ളപ്പണത്തെ തടയാനെന്ന പേരിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച നരേന്ദ്രമോഡി സർക്കാരിന്റെ നടപടി, ഇന്ത്യയിലെ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വഴിമുട്ടിയ്ക്കുന്ന തുഗ്ലക്ക് പരിഷ്‌ക്കാരമായി മാറിയതായി നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്വിസ്സ് ബാങ്കുകളിൽ തൊണ്ണൂറു ശതമാനം കള്ളപ്പണവും യാതൊരു കേടുമില്ലാതെ സൂക്ഷിയ്ക്കപ്പെടുമ്പോഴാണ്, തങ്ങൾക്ക് ലഭിച്ച അത്തരം 65 കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും പരസ്യമായി പറയില്ല എന്ന് സുപ്രീംകോടതിയിൽ നിലപാടെടുത്ത മോഡി സർക്കാർ, തങ്ങളുടെ കഴിവുകേട് മറച്ചു വെയ്ക്കാൻ സാധാരണജനങ്ങളുടെ നെഞ്ചിലേക്ക് സർജ്ജിക്കൽ സ്ട്രൈക്ക് നടത്തുന്നത്. 5 ശതമാനം വരുന്ന കള്ളപ്പണക്കാരെ പിടിയ്ക്കാൻ, തൊണ്ണൂറു ശതമാനം ജനങ്ങളെയും ബുദ്ധിമുട്ടിയ്ക്കുന്ന നടപടി ഒരിയ്ക്കലും, ജനങ്ങളെ സ്നേഹിയ്ക്കുന്ന ഒരു സർക്കാരിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ബാങ്കുകളിലും എ.ടി.എമ്മുകളിലും യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ, പകരം സംവിധാനങ്ങൾ ഒരുക്കാതെ, ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന എൺപത്തഞ്ചു ശതമാനം വരുന്ന 500,1000 രൂപയുടെ കറൻസിയും ഒരു അർദ്ധരാത്രി നിരോധിച്ച്, രാജ്യത്ത് ഒരു സാമ്പത്തികഅടിയന്തരാവസ്ഥ സൃഷ്‌ടിച്ച മോഡി സർക്കാരിന്റെ നിലപാട്, ജനാധിപത്യത്തോടുള്ള വെല്ലുവിളിയും, പാവപ്പെട്ട ജനങ്ങളോടുള്ള അവഗണനയും വെളിവാക്കുന്നു.
കഴിഞ്ഞ പത്തു ദിവസങ്ങൾക്കകം നാൽപതോളം ഇന്ത്യക്കാരാണ് ഈ പരിഷ്‌കാരം മൂലം ക്യൂവിൽ നിന്ന് കുഴഞ്ഞു വീണ് മരണമടഞ്ഞത്. നിത്യജീവിതചെലവുകളും, വിവാഹങ്ങളും, ആശുപത്രി ചികിത്സ ചിലവുകളും, നടത്താനാകാതെ മധ്യവർഗ്ഗക്കാർ വലഞ്ഞപ്പോൾ, നോട്ടുക്ഷാമം ദിവസക്കൂലിക്കാരുടെ ജീവിതമാർഗ്ഗം തന്നെ ഇല്ലാതായിരിയ്ക്കുകയാണ്. സമസ്ത ഉൽപ്പാദന, വ്യാപാര മേഖലകളും സ്തംഭിച്ചപ്പോൾ, ഇന്ത്യൻ സാമ്പത്തികരംഗം തന്നെ തകരാൻ തുടങ്ങിയിരിയ്ക്കുന്നു. ആദ്യ ദിവസം മുതൽ ജനങ്ങൾ പണത്തിനായി നെട്ടോട്ടം ഓടുമ്പോൾ, ഇതെല്ലാം പരിഹരിയ്‌ക്കേണ്ട പ്രധാനമന്ത്രിയാകട്ടെ, ജപ്പാനിൽ വിനോദയാത്ര നടത്തി വീണ വായിയ്ക്കുകയായിരുന്നു.
മോഡിയുടെ സുഹൃത്തുക്കളായ അംബാനി, അഡാനി, വിജയ് മല്യ മുതലായ കോർപ്പറേറ്റ് മുതലാളിമാർ ഇന്ത്യൻ പൊതുമേഖല ബാങ്കുകൾക്ക് നൽകാനുള്ള 6 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിരിച്ചെടുക്കാൻ മടി കാണിയ്ക്കുന്ന സർക്കാരാണ്, കറൻസി നോട്ട് നിരോധിച്ച്, പാവപ്പെട്ടവനോട് ബാങ്കിൻറെ ക്യൂവിൽ നിന്ന് കൈവിരലിൽ മഷി പുരട്ടാൻ ആവശ്യപ്പെടുന്നത് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.
ഇന്ത്യയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച കള്ളനോട്ടിന്റെയും, കള്ളപ്പണത്തിന്റെയും കണക്കു പറയുന്ന അധികൃതർക്ക്, 1000 രൂപയ്ക്ക് പകരം 2000 രൂപയുടെ കറൻസി ഇറക്കിയ നടപടിയുടെ പിന്നിലെ യുക്തി എന്തെന്ന് പോലും വിശദമാക്കാൻ കഴിയുന്നില്ല. എ.ടി.എമ്മുകളിൽ നിറയ്ക്കാൻ ഉള്ള സംവിധാനം പോലും ചെയ്യാതെയാണ് പുതിയ നോട്ടുകൾ ഇറക്കിയത് എന്നത് സർക്കാരിന്റെ കഴിവ്കേടിന്റെ തെളിവാണ്. ഇതെല്ലാം പോരാഞ്ഞിട്ട്, തങ്ങൾക്ക് വലിയ സ്വാധീനമില്ലാത്തതിനാൽ ബി.ജെ.പിയുടെ കേരളസംസ്ഥാനഘടകം, കേരള ജനതയുടെ ജീവനാഡിയായ സഹകരണപ്രസ്ഥാനത്തെ നശിപ്പിയ്ക്കാനായി ഗൂഡാലോചന നടത്തുകയാണ്.
പ്രവാസികളും ഈ തുഗ്ലക്ക് പരിഷ്കാരത്തിന്റെ ദോഷഫലങ്ങൾ അനുഭവിയ്ക്കുകയാണ്. ബാങ്കിങ് രംഗം ആകെ നോട്ടുമാറ്റലിന്റെ പിറകെ ആയതിനാലും, സാമ്പത്തികരംഗത്തെ അനിശ്ചിതത്വവും മൂലം, പ്രവാസികളുടെ പണം അയയ്ക്കലും തടസ്സപ്പെട്ടിരിയ്ക്കുന്നു. യാത്ര ആവശ്യങ്ങൾക്കും മറ്റുമായി 500, 1000 രൂപ നോട്ടുകൾ നാട്ടിൽ നിന്നും കൂടെകൊണ്ടു പോന്ന പ്രവാസികൾ, ആ കറൻസി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. മണി എക്സ്ചേഞ്ചുകൾ വഴിയോ, ഇന്ത്യൻ എംബസ്സി വഴിയോ അത്തരം കറൻസികൾ മാറ്റി വാങ്ങാനുള്ള ഒരു സംവിധാനവും കേന്ദ്രസർക്കാർ ഒരുക്കിയിട്ടില്ല.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ നിർത്തിയും, സാധാരണക്കാരന്റെ പണം കൊണ്ട് കോർപറേറ്റുകൾക്ക് ലോൺ നൽകാനുള്ള രഹസ്യഅജണ്ട മനസ്സിൽ വെച്ചുമാണ് മോഡി സർക്കാർ ഈ തുഗ്ലക്ക് പരിഷ്‌കാരം ഏർപ്പെടുത്തിയതെന്നും, ഇതിനെതിരെ ഇന്ത്യൻ ജനത ഒറ്റകെട്ടായി പ്രതികരിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ പറഞ്ഞു.
സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !
ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: