തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മെഡിക്കൽ സ്റ്റോറുടമ ദീപക്കിനെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ സ്ത്രീയുൾപ്പെടെ രണ്ടുപേർ കൂടി ഇന്നലെ പൊലീസ് വലയിലായപ്പോഴാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തട്ടിപ്പിന്റെ ചിത്രം പൂർണമായത്. മുണ്ടക്കയം കുട്ടിക്കൽ മൂന്നുപാറ തടത്തിൽ സുജ (30), റാന്നി ഈട്ടിച്ചുവട് പിലാപ്പാറ പതാലിൽ ഷാജഹാൻ (ഷാജി -36), ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടിൽ അനിൽ മാത്യു (പുള്ള് -36), റാന്നി ബ്ലോക്ക്പടി പവ്വത്ത് മേൽമുറിയിൽ രാജീവ് (പൊന്നിക്കണ്ണൻ -30), പത്തനംതിട്ട കുമ്പഴ അമീർ മൻസിലിൽ ഷീജ മുഹമ്മദ് (40) ,ചങ്ങനാശേരി വാഴപ്പള്ളി ആലുങ്കൽ സജി വർഗീസ് (35), ചെങ്ങന്നൂർ തിരുവൻവണ്ടൂർ വാലുപറമ്പിൽ ബിനു തോമസ് (മീനു-25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുമായി ബന്ധമുള്ള ചിലരെകൂടി ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കൽ സ്റ്റോർ ഉടമയെ കുടുക്കിയത് നാടകീയമായി ഇരവിപേരൂർ ജംഗ്ഷനിൽ ദീപക്കിന്റെ ഉടമസ്ഥതയിലുള്ള ദേവി മെഡിക്കൽസ് സ്റ്റോറിൽ ഇടയ്ക്കിടെ മരുന്ന് വാങ്ങാനെത്താറുണ്ടായിരുന്ന സുജ ആ നിലയ്ക്കുള്ള സൗഹൃദം മുതലെടുത്താണ് തട്ടിപ്പിന് കളമൊരുക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഷീജയെയും കൂട്ടി വന്ന സുജ ബാത്റൂമിൽ പോകണമെന്ന് ദീപക്കിനോട് പറഞ്ഞു. പിന്നിലുള്ള വീട്ടിലെ ബാത്റൂമിൽ പോകാൻ ദീപക് അനുവദിച്ചു. കുറെ കഴിഞ്ഞിട്ടും യുവതികൾ തിരികെ വരാതായപ്പോൾ ഇവരെ അന്വേഷിച്ച് ദീപക് അവിടെയെത്തി. സുജയെ കാത്ത് ബാത്ത് റൂമിന് പുറത്തുനിൽക്കുകയായിരുന്ന ഷീജയോട് ദീപക്ക് സംസാരിച്ചു കൊണ്ടുനിൽക്കെ ഷാജഹാനും അനിൽ മാത്യുവും രാജീവും അവിടേക്ക് ഓടിക്കയറി. പൊലീസുകാരാണെന്നും അനാശാസ്യം നടക്കുന്നതറിഞ്ഞ് വന്നതാണെന്നും പറഞ്ഞു. പുറത്തുകിടക്കുന്ന പൊലീസ് ജീപ്പിൽ കയറണമെന്നാവശ്യപ്പെട്ടു. സ്ത്രീകളെ ഒപ്പം നിറുത്തി ഫോട്ടോയെടുക്കാനും ശ്രമിച്ചു. പണം നൽകിയാൽ കേസൊതുക്കാമെന്ന് പറഞ്ഞെങ്കിലും ദീപക് വിസമ്മതിച്ചു. അപ്പോൾ ബലമായി പിടിച്ചുനിറുത്തി ആറു പവന്റെ മാലയും ഒരു പവന്റെ മോതിരവും അലമാരയിലുണ്ടായിരുന്ന 15,000 രൂപയും മൊബൈൽ ഫോണും കവർന്ന് സംഘം സ്ഥലംവിട്ടു.
ഓട്ടോ ഡ്രൈവറായ സജി വർഗീസിന്റെ വലയിൽ വീണാൽ ആരായാലും പൊന്നും പണവും പോയതുതന്നെ. ഓട്ടോയുമായി വൈകുന്നേരം വരെ അലഞ്ഞോടുന്ന ശീലമൊന്നും സജിയ്ക്കില്ല. പട്ടണത്തിലെ ഏതെങ്കിലും ബിയർ പാർലറിന്റെ പരിസരത്ത് ഓട്ടം കാത്ത് കിടക്കുന്ന ഇയാൾ തന്റെ വലയിൽവീഴുമെന്ന് തോന്നുന്ന ഇരയ്ക്കാകും കെണിയൊരുക്കുക. സ്വർണമാലയും മോതിരവും ബ്രേസ് ലറ്റുമൊക്കെ ധരിച്ചെത്തുന്ന ഒരാളെ ഒത്തുകിട്ടിയാൽ സജി പെട്ടെന്ന് അവരുമായി ചങ്ങാത്തത്തിലാകും. ഗൾഫിൽ നിന്നോ മറ്റോ അവധിക്ക് നാട്ടിലെത്തിയവരാണെന്ന് കണ്ടാൽ മദ്യവും മദിരാക്ഷിയുമുൾപ്പെടെ അടിച്ചുപൊളിക്കാനുള്ള സെറ്റപ്പുകളെല്ലാം തന്റെ പക്കലുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തും. സുന്ദരികളായ ചില യുവതികളുടെ ഫോട്ടോയും മൊബൈലിൽ കാണിക്കും. താൽപ്പര്യമുണ്ടെന്ന് അറിയിക്കേണ്ട താമസം സജി ആളുമായി നേരെ സുന്ദരിമാരുടെ താവളത്തിലെത്തും. ഗസ്റ്റുണ്ടെന്ന് സജി ഫോണിൽ വിളിച്ച് അറിയിച്ചശേഷം എത്തുന്നതിനാൽ അതിഥിയെ വരവേൽക്കാൻ തയ്യാറെടുത്താകും സുന്ദരിമാരായി അവതരിക്കുന്ന സുജ, ഷീജ,മീനു എന്നിവരുടെ നിൽപ്പ്. അതിഥിയെ മുറിയിലേക്ക് ആനയിച്ചാൽ ഇഷ്ടമുള്ള ബ്രാൻഡ് വരുത്തി ചിയേഴ്സ് പറഞ്ഞ് കമ്പനി കൂടുകയാണ് രീതി. സ്നേഹവും സന്തോഷവും സമ്മാനിച്ച് സൗഹൃദങ്ങളെ തട്ടിപ്പിന് മറയാക്കിയ സ്ത്രീകളുൾപ്പെട്ട സംഘത്തിന്റെ കറക്കുകമ്പനിയിൽ അകപ്പെട്ടവർക്ക് മിച്ചമായത് ധനനഷ്ടവും മാനഹാനിയും.
മദ്യത്തിനൊപ്പം ആഹാരവും നൽകി അതിഥിയെ തങ്ങളുടെ വലയിലാക്കുന്ന സംഘം ഇതിനിടെ ശാരീരിക ബന്ധത്തിലുൾപ്പെടെ എന്തിനും മുതിരും. ഇടയ്ക്കിടെ മാറി മാറി കമ്പനി നൽകി ഇരയെ മദ്യലഹരിയിൽ ബോധം കെടുത്തിയശേഷം അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും കൈയ്യിലുള്ള പണവും കരസ്ഥമാക്കി ഓട്ടോയിൽ കയറ്റി എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കും. ബോധം വീണ്ടുകിട്ടുമ്പോഴാകും തനിക്ക് പിണഞ്ഞ അമളി ഇവർക്ക് ബോദ്ധ്യമാകുക. പരാതിപ്പെട്ടാൽ ഭീഷണി, മർദ്ദനം തട്ടിപ്പിനിരയായ സംഭവം തിരിച്ചറിഞ്ഞ് പണവും സ്വർണവും തേടി വരുന്നവരെ ഭീഷണിപ്പെടുത്തിയോ ഗുണ്ടാ സംഘങ്ങളെ നിയോഗിച്ചോ തിരിച്ചയ്കക്കുകയാണ് ഇവരുടെ രീതി. സ്ത്രീകളുമൊത്തുള്ള മദ്യപാനവും ശാരീരിക ഇടപെടലുകളും തങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഇവർ അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞാണ് വിരട്ടൽ. നാണക്കേടോർത്ത് ആരും പരാതിയ്ക്ക് മുതിരാത്ത സാഹചര്യം ലാക്കാക്കി കഴിഞ്ഞ കുറേ വർഷങ്ങളായി ഇവർ ഈ തട്ടിപ്പ് തുടരുകയായിരുന്നു. ഭാര്യയുമായി പിണങ്ങിയ ഷാജഹാനും ഭർത്താവുമായി പിണങ്ങിയ സുജയും ദമ്പതികളെന്ന വ്യാജേനയാണ് കഴിഞ്ഞുവരുന്നത്. ചങ്ങനാശേരിയിലെ ഓട്ടോ ഡ്രൈവറായ സജിയാണ് വാടക വീടുകൾ തരപ്പെടുത്തി തട്ടിപ്പിന് താവളമൊരുക്കുന്നത്. അനാശാസ്യ പ്രവർത്തനങ്ങൾക്കായി സജി എത്തിക്കുന്ന പുരുഷൻമാരെ സുജയും ബിനു തോമസും ചേർന്ന് മദ്യലഹരിയിലാക്കി പണവും സ്വർണവും കവരും. ചങ്ങനാശേരിയിലും പത്തനംതിട്ടയിലും തട്ടിപ്പ് തിരുവല്ല സംഭവത്തിന് തൊട്ടുമുമ്പേ ചങ്ങനാശേരിയിൽ സജിയും പത്തനംതിട്ടയിൽ സുജയും രണ്ടുപേരെ തട്ടിപ്പിനിരയാക്കിയതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ജനുവരിയിൽ സജി ചങ്ങനാശേരിയിലെ ബാറിൽവച്ച് പരിചയപ്പെട്ടയാളെയാണ് തട്ടിപ്പിനിരയാക്കിയത്. അയാളെ ചങ്ങനാശേരി ടൗണിൽ നിന്ന് മാറിയുള്ള വാടകവീട്ടിലെത്തിച്ച ഇവർ അബോധാവസ്ഥയിലാകും വരെ മദ്യം നൽകിയും സ്ത്രീകളെ കൂടി രമിക്കാൻവിട്ടും അയാളുടെ അഞ്ചുപവൻ മാലയും മോതിരവും ഊരിയെടുത്തു. ഇരയെ റോഡിൽ ഉപേക്ഷിച്ചശേഷം കോട്ടയത്തെ ജുവലറിയിലെത്തി ആഭരണങ്ങൾ മാറി വാങ്ങിയ സംഘം തിരുവല്ലയിൽ പിടിയിലായപ്പോഴാണ് ഈ തട്ടിപ്പ് പുറത്തറിഞ്ഞത്. പത്തനംതിട്ടയിൽ ആശുപത്രിയിൽ സുജ പരിചയപ്പെട്ട ഒരാളെയാണ് തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായ ഇയാൾ പൊലീസിൽ പരാതി നൽകുമെന്ന് ഉറപ്പായതോടെ സ്വർണവും പണവും തിരികെ നൽകി പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.