യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ വലിയ ആഴ്ചയുടെ മുന്നോടിയായി ഇന്ന് നാല്പതാം വെള്ളിയാഴ്ച. ക്രൈസ്തവ വിശ്വാസികൾക്ക് നോമ്പുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന്. നിരവധി സ്ഥലങ്ങളിൽ ഇന്ന് കുരിശുമല കയറാൻ വിശ്വാസികൾ എത്തും. കോട്ടയം ജില്ലയിലെ അറുനൂറ്റിമംഗലം കുരിശുമലയും വല്യച്ചൻ മലയും ഇതിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.
അറുനൂറ്റിമംഗലം കുരിശുമല
കോട്ടയം വഴിക്കടവ് നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് അറുനൂറ്റിമംഗലം കുരിശുമല പള്ളി സ്ഥിതി ചെയ്യുന്നത്. ദൂരെ നിന്നും സമീപത്തും നിന്നും നൂറുകണക്കിന് ഭക്തർ ചെറിയ മര കുരിശുകൾ ചുമന്നു വിശ്വാസത്തിന്റെ ഈ മല കയറാൻ എല്ലാ വർഷവും എത്തുന്ന ഇവിടം പ്രശസ്ത ക്രിസ്തീയ തീർത്ഥാടന കേന്ദ്രമാണ്. മനോഹരമായ മലനിരകളും ശാന്തമായ ആശ്രമവുമായി ഈ തീർഥാടനകേന്ദ്രം വിശ്വാസികളുടെ പ്രധാന പുണ്യസ്ഥലമാകുന്നു.
വല്യച്ചൻ മല
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന സ്ഥലത്താണ് വല്യച്ചൻ മല. 170 അടി ഉയരത്തിലുള്ള കുരിശാണ് ഇവിടുത്തെ പ്രധാന പ്രത്യകത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുരിശാണിത്. അരുവിത്തുറ സെന്റ് ജോർജ് ഫോറോന പള്ളിയുടെ കീഴിലുള്ള പള്ളിയാണിത്. വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ പേരിലുള്ള പുണ്യ സ്ഥലമാണിത്. വലിയ ആഴ്ചയിലെ ദിവസങ്ങളിൽ വിശ്വാസികൾ ഭക്തിപൂർവ്വം മല കയറാനെത്തുന്ന പ്രധാന തീർഥാടന കേന്ദ്രമാണിത്.