ചേർത്തല: ഗൃഹനാഥനെ മദ്യം കൊടുത്ത് മയക്കി കിടത്തി 40 പവന്റെ ആഭരണങ്ങൾ കവർന്ന കേസിൽ 3 പേർ അറസ്റ്റിലായി. ചേർത്തല തെക്ക് പഞ്ചായത്ത് 13 വാർഡിൽ നികർത്തിൽ അണ്ണാമല സുനി എന്ന സുനിൽ കുമാർ(43),ചേർത്തല തെക്ക് പഞ്ചായത്ത് 6 വാർഡിൽ കുറുപ്പംകുളങ്ങര പുതുവൽ നിവർത്ത് സുദർശനൻ(44),ചേർത്തല മുനിസിപ്പൽ14-ാം വാർഡിൽ മാളിയേക്കൽ നെബു(32) എന്നിവരാണ് പിടിയിലായത്. കൂട്ടു പ്രതി കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിൽ തറയിൻമേൽ ഹരി(31)നെ പിടികൂടാനായില്ല.കൊല്ലത്തുള്ള സ്വർണക്കടയിൽ വിറ്റ 30 ശതമാനത്തോളം സ്വർണം കണ്ടെത്തി.കുത്തിയതോട് പൊലീസ് സ്റ്റേഷനു സമീപം ജഗദമന്ദിരത്തിൽ നന്ദനന്റെ വീട്ടിൽ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കവർച്ചനടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നന്ദനന്റെ മകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകളുടെ പരിചരണത്തിനായി ഭാര്യയും പോയി.ഇതോടെ നന്ദനൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.ഞായറാഴ്ച ഉച്ചയോടെ സുഹൃത്ത് സുദർശനനും നെബുവും കൂടി വീട്ടിലെത്തി നന്ദനനുമായി മദ്യപിച്ചു. ഇതിനിടെ മകളുടെ സ്വർണാഭരണങ്ങൾ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മദ്യപിച്ച് കിടന്നുറങ്ങരുതെന്നും ഭാര്യ പറഞ്ഞ കാര്യം ഇവരോട് ഒാർമപ്പെടുത്തി. ആഭരണങ്ങൾ അലമാരയുടെ മുകളിലത്തെ തട്ടിലെന്ന് പ്രതികൾ നന്ദനനിൽനിന്ന് മനസിലാക്കി.രാത്രി 9 മണിയോടെ ആയിരം രൂപ വാങ്ങി സുദർശനനും നെബുവും മദ്യം വാങ്ങാൻ പോയി.തിരിച്ചു വന്നപ്പോൾ കൂടെ സുനിൽ കുമാറും ഹരിയുമുണ്ടായിരുന്നു. നന്ദനനു കൂടുതൽ മദ്യം നൽകി കിടത്തിയശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു.രാത്രി ഒന്നോടെ എഴുന്നേറ്റ നന്ദനൻ വാതിൽ തുറന്നു കിടക്കുന്നതു കാണുകയും പരിശോധനയിൽ ആഭരണങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞു.തുടർന്ന് കുളിച്ച ശേഷം കിടന്നുറങ്ങി രാവിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ അടുക്കളയിൽ സൂക്ഷിച്ച മുളക്‌പൊടി മുറികളിൽ പ്രതികൾ വിതറി. സുദർശനനെ ചേർത്തലയിൽ നിന്ന് പിടികൂടി നടത്തിയ അന്വേഷത്തിലാണ് കൂട്ടു പ്രതികളായ സുനിൽ കുമാറിനും നെബുവും അകത്തായത്. കഞ്ചാവ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് സുദർശനൻ.മത്സ്യ കച്ചവടം നടത്തുന്ന സുനിൽകുമാർ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. മായിത്തറയിലെ തുണിക്കടയിലും ഹോട്ടലിലും ഗുണ്ടാപിരിവ് നടത്തുകയും തുണിക്കടയിലെ തൊഴിലാളിയെ മർദ്ദിച്ച കേസിലും പ്രതിയാണ്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം വാഹന മോഷണ കേസിലെ പ്രതിയാണ് നെബു.കുത്തിയതോട് സി.ഐ. കെ.ആർ.മനോജ്,എസ്.ഐ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.