സര്‍ക്കാരിനെതിരായ യുവജനസംഘടനകളുടെ സമരത്തിനിടെ യൂത്ത്‌കോണ്‍ഗ്രസ്-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും വടിയും എറിയുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറുമുതലാണ് ഇരു സംഘടനകളുടെയും പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയുന്ന നടപടി തുടങ്ങിയത്. രാത്രി വൈകിയും ഇവിടേക്ക് ആളുകളെത്തിയിരുന്നു. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റ് എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഗേറ്റിനുമുന്നില്‍ ഇരുകൂട്ടര്‍ക്കും ഇടംവേണമെന്ന വാശിയില്‍ ചെറിയ തോതില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തിരുന്നു. പിന്നീടു പൊലീസെത്തിയാണ് സമവായമുണ്ടാക്കിയത്.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പ്രതിഷേധവുമായെത്തിയതാണ് പ്രതിപക്ഷ സംഘടനകള്‍. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. ഇതിനിടെ യുവമോര്‍ച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയാകുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടുമുതല്‍ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്നാണ് ഇവരുടെ അവകാശവാദം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: