തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുമായുള്ള തർക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയില്‍ കേസെടുക്കാത്ത കന്റേോണ്‍മെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് കമ്മിഷൻ ഉത്തരവിട്ടു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവിട്ടത്. മേയ് ഒമ്ബതിന് തിരുവനന്തപുരത്തെ കമ്മിഷൻ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍.എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രൻ, കെ.എം. സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി. ഇവർ ഏപ്രില്‍ 27-ന് യദു ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്നും യദു പരാതിയില്‍ ആരോപിച്ചു.