മുംബൈ: മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തുന്ന തെരച്ചിലിൽ ഇതുവരെ ഒരു വിവരവും കിട്ടാത്ത സാഹചര്യത്തില്‍ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. 20 വയസ്സില്‍ താഴെ മാത്രം പ്രായം വരുന്ന മെലിഞ്ഞ ഒരാളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉറാന്റെ സമീപ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ജവഹര്‍ലാല്‍ തുറമുഖവും ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഞായറാഴ്ച വടക്കന്‍ കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ നുഴഞ്ഞുകയറി തീവ്രവാദികള്‍ ആക്രമണം നടത്തിയ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നാലു പേരെ കണ്ടതായി വിദ്യാർഥികൾ വഴി പോലീസിന് വിവരം കിട്ടിയത്. പാകിസ്താന്‍കാര്‍ ധരിക്കുന്ന രീതിയിലുള്ള പത്താന്‍കോട്ട് ധരിച്ച അപരിചിതമായ ഭാഷയില്‍ സംസാരിക്കുന്ന തോക്കുധാരികളെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. രാവിലെ സായുധരായി മുഖംമറച്ച കറുത്ത വസ്ത്രം ധരിച്ച അഞ്ചു പേരെ ഐഎന്‍എസ് അഭിമന്യുവിന് സമീപം കണ്ടെത്തിയതായി ഉറാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രാ പോലീസും നാവിക സേനയും വ്യാഴാഴ്ച രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കണ്ടെത്തിയത് തീവ്രവാദികളെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ ഏതെങ്കിലും സംസ്ഥാനത്തേക്ക് കടന്നോ എന്നും വ്യക്തമല്ല. വിദ്യാര്‍ത്ഥികള്‍ വിവരം നല്‍കിയപ്പോള്‍ തന്നെ അധ്യാപകര്‍ വിവരം പോലീസിന് കൈമാറിയിരുന്നു.
യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: