ന്യൂഡൽഹി: നോട്ടുകള്‍ അസാധുവാക്കിയ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. വിഷയം സംബന്ധിച്ച് നാല് പൊതുതാൽപര്യ ഹരജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പ്രസ്താവന. ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹരജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നുവെന്നും കേന്ദ്രത്തിന്‍െറ ഉത്തരവ് കുറച്ചുദിവസത്തേക്ക് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
നോട്ടുകൾ പിൻവലിച്ചതു മൂലം സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ബാങ്കുകളിൽ നിന്നും പിൻവലിക്കാവുന്ന സംഖ്യയുടെ പരിധി ഉയർത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്ട്രൈക്കിനിടെ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ വാദത്തോട് കോടതി യോജിച്ചുവെങ്കിലും സാധാരണക്കാരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബർ 25ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: