തിരുവനന്തപുരം: കള്ളുകുടിക്കുമ്പോൾ പതിവിൽ കവിഞ്ഞ ‘സുഖം’ (കിക്ക്) കിട്ടുന്നുവോ? സൂക്ഷിക്കുക !നിങ്ങളുടെ ഉള്ളിൽ വട്ടുഗുളികയോ കഞ്ചാവിന്റെ അംശമോ പ്രവർത്തിക്കുന്നതായി ഉറപ്പിക്കാം. ആനമയക്കിയും സ്പിരിറ്റുമൊക്കെ വാണിരുന്ന പഴയ ‘ഗ്യാപ്പിലേക്ക് ‘ഇപ്പോൾ നമ്മുടെ നാടൻ മദ്യ ഗവേഷകർ കൊണ്ടു വന്നിട്ടുള്ള പുതിയ ഫോർമുലയാണ് ഇതെല്ലാം. ശാസ്ത്രീയ പരിശോധനയിൽ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി വിലസുകയാണെങ്കിലും കള്ളിൽ ഈ വസ്തുക്കൾ ചേർക്കുന്നതായാണ് എക്സൈസിന്റെ കണ്ടെത്തൽ.
മാനസിക പ്രശ്നമുള്ളവർക്ക് ഉറക്കംകിട്ടാൻ നൽകുന്ന മരുന്നുകൂട്ടായ ‘നൈട്രാസെപ്പാൻ ‘ പല സ്ഥലത്തും കള്ളിൽ കലർത്തുന്നതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന കിട്ടിയിട്ടുണ്ട്. കഞ്ചാവിന്റെ ഇലയും പൂവും കായും കൂട്ടിക്കലർത്തി കിഴികെട്ടി ചൂടുവെള്ളത്തിലിട്ട് സത്തെടുത്ത് കള്ളിൽ ചേർത്ത് ലഹരി കൂട്ടുന്ന വിദ്യയും പലേടത്തും വിജയകരമായി മാറി. പാലക്കാടു കള്ളിന്റെ പേരിലാണ് പല ഷാപ്പുകളിലും ഈ പുതിയ കൂട്ട് എത്തുന്നത്. ഷാപ്പുകളിൽ നിന്ന് സാമ്പിളെടുത്തു പരിശോധന നടത്താറുണ്ട്. ക്രമക്കേടുകൾ ഇല്ലാതിരിക്കാൻ മൊബൈൽ ലാബും ഷാപ്പുകളും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. ഇതിനെയെല്ലാം കടത്തിവെട്ടിയാണ് വീര്യംകൂടിയ കള്ളിന്റെ വില്പന.
മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ ചില ജീവനക്കാരുടെ ഒത്താശയോടെ പ്രിസ്ക്രിപ്ഷൻ തയ്യാറാക്കി പല സ്ഥലങ്ങളിലും ഈ മരുന്നു വാങ്ങുന്നതായും സൂചന കിട്ടിയിട്ടുണ്ട്. സ്പിരിറ്റിന് ക്ഷാമം വന്നപ്പോൾ പുതിയ പരീക്ഷണം കുറെ നാൾ മുമ്പുവരെ സ്പിരിറ്റു ചേർത്താണ് കള്ളിന് ലഹരി കൂട്ടിയിരുന്നത്. 100 ലിറ്റർ കള്ള്, 100 ലിറ്റർ വെള്ളം, 10 ലിറ്റർ സ്പിരിറ്റ്, കള്ളിന്റെ പുളിപ്പനുസരിച്ച് 1.5 മുതൽ 2 കിലോ വരെ പഞ്ചസാര- ഇത്രയുമായാൽ 8 പോയിന്റു ലഹരിയിൽ താഴെ നിൽക്കുന്ന ഒന്നാംതരം കള്ള് നാടൻ കെമിസ്റ്രുകൾ അടിച്ചെടുക്കുമായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുകയും മനഃപൂർവം വിഷമദ്യ ദുരന്തമുണ്ടാക്കാൻ ശ്രമമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ വരികയും ചെയ്തതിനാൽ അതിർത്തി മേഖലകളിൽ എക്സൈസും പൊലീസും പരിശോധന കർശനമാക്കി. പഴയ സ്പിരിറ്റ് ഇടപാടുകാർ നിരീക്ഷണത്തിലുമായി. അതോടെ സ്പിരിറ്റിന് വൻ ഡിമാന്റായി. ഇതാണ് കൂടുതൽ അപകടം പിടിച്ച ഈ വഴി തെരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: