നെടുമങ്ങാട് : അടിസ്ഥാന സൗകര്യങ്ങളില്ലാതെ നെടുമങ്ങാട് ബസ് സ്റ്റാന്‍ഡിലെ വര്‍ക് ഷോപ്പില്‍ മെക്കാനിക്കുകള്‍ ദുരിതക്കയത്തിൽ.
ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി തലങ്ങും വിലങ്ങും കെട്ടിടങ്ങള്‍ കെട്ടിയപ്പോള്‍ ഇപ്പോൾ ബസ് സ്റ്റാന്‍ഡിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തായിരുന്ന വര്‍ക്ക് ഷോപ്പിലേക്കാണ് ബസ് സ്റ്റാന്‍ഡിലെ ഓടകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം നേരെ എത്തുന്നത്.
ബസിന്റെ എന്‍ജിന്‍ പണി മുതല്‍ പെയിന്റിങ് ഉള്‍പ്പെടെയുള്ള പണികള്‍ ഇവിടെയാണ് ചെയ്യുന്നത്. കൂടാതെ പവര്‍ കൂടിയ വെല്‍ഡിങ് പണികളും. വെള്ളത്തിനുള്ളില്‍ നിന്ന് അപകടകരമായ അവസ്ഥയിലാണ് മെക്കാനിക്കുകള്‍ ജോലി ചെയ്യുന്നത്. വര്‍ക്ക് ഷോപ്പിന്റെ മുറ്റം നിറയെ ചെളിക്കെട്ടാണ്. വര്‍ക്ക് ഷോപ്പിന്റെ സമീപമാണ് സെപ്ടിക് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍മൂടിയില്ലാത്ത ഇതിൽ നിന്നും ദുര്‍ഗന്ധവും കൊതുകിന്റെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട് .
അസൗകര്യങ്ങള്‍ക്ക് നടുവില്‍ ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ് . കഴിഞ്ഞ ദിവസവും പത്ത് വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അവധിയെടുത്തു . ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത് നിരവധി സര്‍വീസുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ പ്രതിഷേധം കടുത്തതോടെ ചീഫ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തയെങ്കിലും ജീവനക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല.