ഐക്കരപ്പടിയില്‍ സ്വര്‍ണം കടത്തിയ കേസില്‍ തന്നെ പിടിക്കാനെത്തിയ ഡിആര്‍ഐ സംഘത്തിന് മുന്നില്‍ യുവാവിന്‍റെ സിനിമാ സ്‌റ്റൈല്‍ പ്രകടനം. തപാല്‍ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ ഐക്കരപ്പടിയിലെ വെളുത്തപറമ്ബ് കോലോത്ത് മിത്തല്‍ കല്ലറ കാളാട്ടുമ്മല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍റെ (30) വീട്ടില്‍ ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആര്‍ഐ) സംഘമാണ് റെയ്ഡ് നടത്തിയത്. ഡിആര്‍ഐ സംഘം എത്തിയപ്പോള്‍ മുകള്‍നിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകള്‍നിലയില്‍നിന്ന് പോര്‍ച്ചിന്‍റെ മുകളിലേക്കും അവിടെനിന്ന് ഉദ്യോഗസ്ഥരെത്തിയ കാറിനു മുകളിലേക്കും ചാടുകയായിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം 350 മീറ്റര്‍ ദൂരെ മറ്റൊരു പറമ്ബില്‍നിന്ന് ഇയാളെ പിടികൂടി.
രക്ഷപ്പെടുന്ന സമയത്ത് ഇയാളുടെ കൈയില്‍ സ്വര്‍ണം ഉണ്ടായിരുന്നെന്നും ഓട്ടത്തിനിടയില്‍ അത് അടുത്ത വീട്ടിലെ കിണറ്റില്‍ വലിച്ചെറിഞ്ഞെന്നുമുള്ള സംശയത്തില്‍ കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ചു വറ്റിച്ചു പരിശോധിച്ചു. എന്നാല്‍ കിണറ്റില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. ശിഹാബുദ്ദീൻ ചാടിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ സംഘത്തിന്‍റെ കാറിനു കേടുപാടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിര്‍വഹണത്തിനു തടസം വരുത്തിയതിനും ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ഡിആര്‍ഐ സംഘം അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് തപാല്‍ ഓഫീസ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചത്. ദുബായില്‍നിന്ന് കൊച്ചിയിലെ വിദേശ തപാല്‍ ഓഫീസ് വഴി കോഴിക്കോട് കാരന്തൂര്‍, മൂന്നിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിലാസങ്ങളിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോര്‍ക്ലോസര്‍ എന്നിവയുടെ ഉള്ളില്‍വച്ചു കടത്താൻ ശ്രമിച്ച 6.3 കിലോ സ്വര്‍ണമാണ് ഡിആര്‍ഐ. സംഘം പിടികൂടിയത്.