പാലക്കാട്: റെയില്‍വേ പൊലീസ് ചമഞ്ഞ് വാപാരിയെ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പാലക്കാട്ട് അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ വ്യാപാരിയില്‍ നിന്നും ആറര ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായവര്‍. ചെന്നൈ തൊണ്ടയാര്‍പേട്ട് സ്വദേശി അന്‍പ്‌ശേല്‍വന്‍, റായ്പുരം സ്വദേശി ഇളയരാജ എന്നിവരാണ് കേസില്‍ പിടിയിലായവര്‍. കേസിലെ ഒന്നാം പ്രതിയായ ചെര്‍പ്പുളശേരി നെല്ലായ കുറ്റിപ്പുളിക്കല്‍ വീട്ടില്‍ രതീഷ് ഒളിവിലാണ്. രതീഷിനെ പൊലീസ് അന്വേഷിച്ച് വരികയാണ്.
ജനുവരി ഒന്നിനു പുലര്‍ച്ചെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. മലപ്പുറം ചെമ്മാട് മൊബൈല്‍ ഫോണ്‍ വ്യാപാരം നടത്തുന്ന സലീം ചെന്നൈയിലെ ബര്‍മ ബസാറില്‍ നിന്ന് ഫോണുകള്‍ വാങ്ങി മടങ്ങും വഴിയാണ് തട്ടിപ്പിന് ഇരയായത്. ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ തിരൂരിലേക്ക് പോകുംവഴിയാണ് ട്രെയിനില്‍ വച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഒന്നാം പ്രതി രതീഷ് സലീമിന്റെ അടുത്തെത്തി ബാഗില്‍ എന്താണെന്ന് അന്വേഷിച്ചത്. മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ബില്ലും മറ്റും വിശദമായി പരിശോധിക്കണമെന്നും ഒലവക്കോട് സ്റ്റേഷനില്‍ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍പിഎഫ് സ്റ്റേഷനില്‍ പോയാല്‍ അധിക തുക ഈടാക്കുമെന്നും പുറമെ നിന്ന് സെറ്റില്‍ ചെയ്യാം കൈക്കൂലിയായി പതിനായിരം രൂപ തരണമെന്നും ഇയാള്‍ പറഞ്ഞു. പണം എടുക്കാന്‍ എടിഎമ്മില്‍ കയറിയ സലീമിനെ പറ്റിച്ച് രതീഷ് മൊബൈല്‍ ഫോണുകള്‍ അടങ്ങിയ ബാഗുകളുമായി ഓട്ടോറിക്ഷയില്‍ കയറി രക്ഷപെടുകയായിരുന്നു.
ചെന്നൈയിലെ ബര്‍മാ ബസാറില്‍ ജീവനക്കാരാണ് കേസിലെ രണ്ടും മൂന്നും പ്രതികളായ അന്‍പ് ശെല്‍വനും ഇളയരാജയും. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് രതീഷ് തട്ടിപ്പ് നടത്തിയത്. സലീമില്‍ നിന്ന് തട്ടിയെടുത്ത 130 മൊബൈല്‍ ഫോണുകളും ഇവര്‍ തിരികെ ബര്‍മ ബസാറില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു.