ജെസ്നയുടെ തിരോധാനത്തില്‍ പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കന്പനി നിര്‍മിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി. മുണ്ടക്കയത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു പരിശോധന. “ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് പരിശോധിക്കുന്നത്. പരിശാധനയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പോലീസ് തെരച്ചില്‍ വിപുലീകരിച്ചിട്ടുണ്ട്. ജെസ്നയുടെ ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, വിവരശേഖരണപ്പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും സൈബര്‍ സെല്‍ പരിശോധിക്കുന്നത്. ജെസ്ന സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരാനാണു പോലീസ് തീരുമാനം.
ജെസ്ന മൊബൈല്‍ സന്ദേശമയച്ച ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതില്‍ സംശയിക്കത്തക്ക വിവരങ്ങളുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും നിലപാട്. ആവശ്യമെങ്കില്‍ നുണപരിശോധനയ്ക്കു ഹാജരാകാമെന്ന് ഇയാള്‍ ജെസ്നയുടെ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിരുന്നു. ജെസ്നയുടെ ഫോണില്‍ ആണ്‍സുഹൃത്തിനു മാത്രമായി 1,000 കോളുകള്‍ ഉണ്ടായിരുന്നതായി പറയുന്നു.
“ഐ ആം ഗോയിംഗ് ടു ഡൈ’ എന്ന് അവസാനം ജെസ്ന സന്ദേശം അയച്ചിരിക്കുന്നതും ഇയാള്‍ക്കാണ്. ജെസ്നയുടെ സഹപാഠിയായ ആണ്‍സുഹൃത്തിനെ സംശയിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ബന്ധുക്കളും സ്വീകരിച്ചിരുന്ന നിലപാട്. പെണ്‍കുട്ടിയുമായി സുഹൃദ്ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇതന്വേഷിച്ച പോലീസ് സംഘവും നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, വിവരശേഖരണത്തിനായി സ്ഥാപിച്ചിരുന്ന 12 പെട്ടികളില്‍നിന്നു ലഭിച്ച കത്തുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഫോണ്‍കോളുകള്‍ അടക്കം വീണ്ടും സൈബര്‍ സെല്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത്.