അച്ഛനും അങ്ങേരും ഇപ്പൊ മന്ദാര പരുവമാടീ, ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’- കൂട്ടുകാരിക്ക് ആശ സുരേഷ് നല്‍കിയ ഈ സന്ദേശമാണ് ഭര്‍ത്താവിന് മാനസിക രോഗത്തിന്റെ മരുന്നു കൊടുത്ത കേസില്‍ ഭാര്യയെ വെട്ടിലാക്കിയത്. ഭര്‍ത്താവ് ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും ഒരു ഉപായം പറഞ്ഞു തരണമെന്നും ആശയോട് കൂട്ടുകാരി തന്ത്രപൂര്‍വം ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു മറുപടിയായാണ് ഒരു മയക്കുമരുന്നുണ്ടെന്നും അത് കൊടുത്തതില്‍ പിന്നെയാണ് എന്റെ അച്ഛനും അങ്ങേരും പല്ലുപോയ സിംഹത്തിന്റെ കൂട്ട് മന്ദാരപരുവത്തിലായതെന്നും ആശ പറഞ്ഞത്. തിരുവനന്തപുരം സ്വദേശിനിയായ ഈ കൂട്ടുകാരി ഇത് റെക്കോഡ് ചെയ്ത് സതീഷിന് കൈമാറി. ഇന്നലെ പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് തുടര്‍ച്ചയായി രണ്ടു മണിക്കൂറോളംചോദ്യം ചെയ്തപ്പോഴും പിടിച്ചുനില്‍ക്കാനാണ് ആശ ശ്രമിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ ഹോമിയോ മരുന്ന് മാത്രമാണ് താന്‍ കൊടുത്തതെന്നായിരുന്നു ആശയുടെ വാദം. എന്നാല്‍ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചതോടെ എല്ലാം സമ്മതിച്ചു.
മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെ(36) ആണ് അറസ്റ്റു ചെയ്തിരുന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനാണ് രഹസ്യമായി മരുന്നു കലര്‍ത്തി നല്‍കിയതെന്ന് ആശ പൊലീസിന് മൊഴി നല്‍കി. ചിറയിന്‍കീഴ് സ്വദേശിയായ സതീഷിന്റെ മുറപ്പെണ്ണാണ് ആശ. 2006 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞു. ഐസ്‌ക്രീം കമ്ബനിയുടെ മൊത്ത വിതരണ ഏജന്‍സി ഉടമയാണ് സതീഷ്. 2015 മുതലാണ് മരുന്നു നല്‍കിത്തുടങ്ങിയത്. ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. ഗുളിക വെള്ളത്തില്‍ കലര്‍ത്തി ഭക്ഷണത്തില്‍ നല്‍കും. മരുന്നു കഴിച്ചാല്‍ ഉടനെ ക്ഷീണം വരും. ഉടന്‍ ഉറങ്ങുകയും ചെയ്യും.
ഭക്ഷണം കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടര്‍ന്ന് പല ഡോക്ടര്‍മാരെയും കണ്ടു. എന്നാല്‍ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടില്‍ നിന്നു ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറഞ്ഞു. ഇതോടെ ആശ ഐസ്‌ക്രീം കമ്ബനിയിലെ കൂജയില്‍ മറ്റൊരാള്‍ വഴി മരുന്ന് എത്തിച്ചു കലര്‍ത്തി. കൂജയില്‍ നിന്നു വെള്ളം കുടിച്ച സതീഷിന് തളര്‍ച്ച തോന്നി.തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മരുന്നു കലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്‌പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലര്‍ത്തി നല്‍കുന്ന വിവരം സ്ഥിരീകരിച്ചത്. ആശയുടെ കൂട്ടുകാരിയില്‍ നിന്നും ലഭിച്ച മരുന്നുമായി സതീഷ് ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ലാബില്‍ പരിശോധനയും നടത്തി. ദീര്‍ഘകാലം മരുന്നു കഴിച്ചാല്‍ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ സതീഷിനോട് പറഞ്ഞു. തുടര്‍ന്നാണു പരാതി നല്‍കിയത്.