ഒറ്റമൂലിയെന്ന പേരിൽ മരുന്ന് കൊടുത്ത് തട്ടിപ്പ് നടത്തിവന്ന ലാടവൈദ്യൻമാരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളില്‍ തട്ടിപ്പിന് ഇരയായവരാണ് പന്തളത്തുവെച്ച് ലാടവൈദ്യൻമാരെ പിടികൂടിയത്. കേരളപുരത്ത് തട്ടിപ്പിന് ഇരയായ യുവാവ് ഇന്നലെ ഉച്ചയോടെ ലാടവൈദ്യന്‍മാരെ പന്തളത്തുവെച്ച് കണ്ടു. തുടർന്ന് ഇവരെ പിന്തുടർന്നെത്തി നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടർന്ന് പന്തളം പൊലീസിലേൽപ്പിച്ചു.
ആന്ധ്രാ സ്വദേശികളായ ലാടവൈദ്യൻമാരെയാണ് തട്ടിപ്പിന് ഇരയായവർ തന്നെ പിടികൂടി പൊലീസിലേൽപ്പിച്ചത്. കൊട്ടാരക്കര, കുണ്ടറ, കേരളപുരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവരുടെ പ്രധാനകച്ചവടം. വീടുകളിൽ സ്‌ത്രീകൾ മാത്രമുള്ള സമയം മനസിലാക്കി മരുന്നുമായെത്തും. ഏത് രോഗവും ഭേദമാക്കുമെന്ന് വിശ്വസിപ്പിച്ച് 1000 മുതൽ 5000 രൂപ വരെ വാങ്ങും. ഒരുമാസം കഴിഞ്ഞ് വീണ്ടുമെത്തുമെന്നും രോഗം മാറിയില്ലെങ്കിൽ വാങ്ങിയ തുക തിരികെ നൽകുമെന്നും വാഗ്ദാനം ചെയ്തായിരുന്നു പണം വാങ്ങിയിരുന്നത്. പിന്നീട് ആ ഭാഗം വിട്ട് മറ്റ് സ്ഥലങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് തുടരും. ഇതായിരുന്നു ഇവരുടെ രീതി.