വീട്ടമ്മയെ നേർവഴിക്കു നടത്താൻ മധ്യപ്രദേശിലെ ജാബുവ ഗ്രാമവാസികൾ കണ്ടെത്തിയതു വിചിത്രശിക്ഷ. ഭർത്താവിനെ ചുമലിലേറ്റി രണ്ടുകിലോമീറ്ററോളം ഈ ആദിവാസിസ്ത്രീയെ നടത്തുകയായിരുന്നു ഗ്രാമവാസികൾ. ഇതിനിടെ ക്രൂരമർദ്ദനവും അരങ്ങേറി. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ജാബുവയിലുള്ള കേദി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു വിചിത്രശിക്ഷ. ഭർത്താവിനെ ചുമലിലേറ്റി സ്ത്രീ കഷ്ടപ്പെട്ടു നീങ്ങുന്നതിനൊപ്പം ഗ്രാമവാസികൾ ഇവരെ മർദിക്കുകയുമായിരുന്നു. ഈ വീഡിയോ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിയുന്നത്.
സ്ത്രീയുടെ പരാതിയെത്തുടർന്ന് ആറ് പേർക്കെതിരേ പോലീസ് കേസെടുത്തു. നാലുപേർ അറസ്റ്റിലായെന്നും എസ്പി മഹേഷ് ചന്ദ്ര ജയിൻ പറഞ്ഞു. ഒക്ടോബർ 28 നു ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നു കാണിച്ച് പിതോൾ പോലീസിൽ സ്ത്രീയുടെ ഭർത്താവും പരാതി നൽകി. ഭിൽ സമുദായക്കാർക്കു ഭൂരിപക്ഷമുള്ളതാണു പ്രദേശം. അനുരഞ്ജന ചർച്ചകളെത്തുടർന്ന് കഴിഞ്ഞ നാലിന് സ്ത്രീ ഭർതൃവീട്ടിലേക്കു തിരിച്ചെത്തിയെന്ന് പോലീസ് അറിയിച്ചു. തുടർന്നു ഭർത്താവും ഏതാനും ഗ്രാമീണരും ചേർന്ന് യുവതിയെ ബലമായി മർദിക്കുകയായിരുന്നു. രണ്ടുകിലോമീറ്ററോളം ദൂരം ഭർത്താവിനെ ചുമലിലേറ്റി അവർക്കു നടക്കേണ്ടിവരികയും ചെയ്തു.