ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ 41 പേരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. എപ്പിഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ചിലർ പ്രഭാത നടത്തയ്ക്ക് ഇറങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതനുസരിച്ച് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ പോലീസിന് ആളുകൾ കൂട്ടം കൂടി നിൽക്കുന്നതായി അറിയാൻ കഴിഞ്ഞു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ തങ്ങൾക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല എന്നാണ് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞത്.
സംസ്ഥാനസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാതനടത്തത്തിനോ, വൈകിട്ട് സായാഹ്നസവാരിക്കോ പോകരുത് എന്ന് കർശനനിർദേശം നൽകിയിരുന്നതാണ്. എന്നാൽ പൊലീസ് പരിശോധനയിൽ അൽപമൊരു അയവ് വന്നതോടെ വീണ്ടും പനമ്പള്ളി നഗർ ഉൾപ്പടെയുള്ള മേഖലയിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ഇവിടെ നിരീക്ഷണം നടത്തിയത്.