സറൗണ്ട് സിങ്ക് സൗണ്ട് ഫസ്റ്റ് ടൈം ഇന്‍ ഇന്ത്യ എന്നൊരു ക്യാപ്ഷനോടെയാണ് പ്രാണ എന്ന സിനിമ ഇറങ്ങിയിട്ടുള്ളത്. ഈ സിനിമയുടെ ഒരു വലിയ പ്രത്യേകത കൂടിയാണിത്. അത് ചെയ്യാനൊരു കാരണമുണ്ട്. വികെ പ്രകാശ് ഈ കഥ പറയുന്ന സമയത്ത് ഒരു കഥാപാത്രം ഒരു സ്ഥലം അങ്ങനെ ഒരു സിനിമയാണിത്. കഥ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഈ സിനിമ ഒരു സ്ഥലമല്ല. ഈ കുട്ടി താമസിക്കുന്ന വീട് ഒരു കഥാപാത്രമാണ്. ഉരുതിരിഞ്ഞ് വരുന്ന സംഭവവികാസങ്ങള്‍ ഈ വീടിനെ ഒരു കഥാപാത്രമാക്കി മാറ്റുന്നു. അങ്ങനെയെങ്കില്‍ ആ വീടും ജീവനുള്ള ക്യാരക്ടറായി വരണം. അതിന് വെറും സിങ്ക് സൗണ്ട് പോരാ. താരങ്ങളുടെ സൗണ്ട് മാത്രമേ അതില്‍ റെക്കോര്‍ഡ് ചെയ്യുന്നുള്ളു.
കോര്‍പറേറ്റുകള്‍ നടത്തുന്ന മള്‍ട്ടിപ്ലെക്‌സുകളെ സംബന്ധിച്ച് കാന്റീനില്‍ വിറ്റ് പോകുന്ന പോപ് കോണിലും കൊക്കകോളയിലുമാണ് അവരുടെ ശ്രദ്ധയെന്നും പ്രദര്‍ശന സംവിധാനത്തോട് അലക്ഷ്യമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. അത്തരം തിയറ്ററുകള്‍ ടിക്കറ്റുകള്‍ക്ക് വലിയ തുക പ്രേക്ഷകര്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ഇത്തരം തിയറ്ററുകള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കേണ്ടതുണ്ടോ എന്നും താരം ചോദിക്കുന്നു.
ചില വന്‍കിട മള്‍ട്ടിപ്ലെക്‌സുകളില്‍ വിവിധ ഭാഷ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. അതനുസരിച്ച് മലയാളത്തിന്റെ ലെവലല്ല തമിഴിന്, അതല്ല ബോളിവുഡിനോ ഹോളിവുഡിനോ. പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് അന്നത്തെ സാംസ്‌കാരിക മന്ത്രി എംഎ ബേബിയ്ക്ക് നിവേദനം നല്‍കിയിരുന്നെന്നും റസൂല്‍ പറയുന്നു.
പ്രാണയുടെ അനുഭവത്തെ തിയറ്ററുകള്‍ വികലമാക്കി. എന്റെയും ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവര്‍ത്തകരുടെയും ജോലിയെയാണ് അവര്‍ വികലമാക്കിയിരിക്കുന്നത്. ഇത് നിങ്ങള്‍ പ്രേക്ഷകര്‍ അറിയണം, മനസിലാക്കണം. നിങ്ങള്‍ കൊടുക്കുന്ന പൈസയ്ക്ക് മൂല്യമുണ്ടോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് നമ്മുടെ സിനിമകള്‍ അയക്കണമോ എന്നാണ് സിനിമയിലെ സഹപ്രവര്‍ത്തകരോട് തനിക്ക് ചോദിക്കാനുള്ളതെന്നും റസൂല്‍ പൂക്കുട്ടി ചോദിക്കുന്നു.