ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്കുശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഷാജഹാനും പരീക്കുട്ടിയും’ ജയസൂര്യ, ചാക്കോച്ചന്‍, അമലാപോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഹാസ്യത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരിക്കുമെന്ന് ടൈറ്റില്‍ സൂചിപ്പിക്കുന്നു. ഒരു ചിത്രത്തിന്റെ ട്രൈലര്‍, പ്രൊമോ സോംഗ് , തുടങ്ങിയവ ആ ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയെ വര്‍ദ്ധിപ്പിക്കുമെങ്കില്‍, ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വിപരീതഫലമാണുളവായത്. ചിത്രത്തിന്റെ ട്രൈലറും വീഡിയോ ഗാനവും ആസ്വാദ്യകരമല്ലായിരുന്നു.
141 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍, ജിയ വാഹനഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണ്. പുതിയ വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിക്കാറുള്ള ജിയക്ക് ഒരുനാള്‍ ഒരപകടം സംഭവിച്ചു. അപകടത്തില്‍ ഓര്‍മ്മശക്തി നശിച്ച ജിയയെ പൂര്‍വ്വാവസ്ഥയിലാക്കുവാനുള്ള ശ്രമവും, ജിയയുടെ മുന്‍കാല സുഹൃത്തുക്കളിലേക്കുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിനും entertaining-നും മാത്രം പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ശരാശരി നിലവാരമുള്ള ഒരു ചിത്രം. ലോജിക് സംബന്ധമായ ആശയക്കുഴപ്പങ്ങള്‍ ധാരാളമുള്ള കഥ, ശരാശരി തിരക്കഥ, ഏറെക്കുറെ, പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയ മേക്കിംഗ്. ഇതാണ് ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രം മൊത്തത്തിൽ.
പ്രേക്ഷകനെ ആദ്യന്തം ചിരിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം, ആ വിധത്തില്‍ സംവിധായകന്‍ പ്രേക്ഷകനെ വഞ്ചിച്ചില്ല. എന്നാല്‍ കഥാപരമായി നോക്കുകയാണെങ്കില്‍ ചിത്രം മേന്മയേറിയതുമല്ല. ആദ്യപകുതിയുമായി ഇഴചേരാത്ത ഉപസംഹാരത്തിന്റെ മുഷിച്ചില്‍, ഹാസ്യത്തിന്റെ മേമ്ബൊടിയില്‍ മിനുക്കിയിരിക്കുന്നു. ഏതാനും കോമഡികള്‍ വ്യത്യസ്തത പുലര്‍ത്തി. നായകന്റെ അമ്മയുള്‍പ്പെടെയുള്ളവരും, നായികയുടെ വീട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ കോമഡി പറഞ്ഞത്, കഴിഞ്ഞവര്‍ഷമിറങ്ങിയ ചില ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. പ്രേക്ഷകനെ ബോറടിക്കാതെ തിയെറ്ററില്‍ പിടിച്ചിരുത്താന്‍ കഴിഞ്ഞ ഈ ചിത്രത്തിനായി, ലോജിക്കിനേക്കുറിച്ച് കൂടുതലായി ചിന്തിക്കാതെ, അമിതപ്രതീക്ഷകളില്ലാതെ പോകുന്നവര്‍ നിരാശരാവില്ല. അമര്‍ അക്ബര്‍ അന്തോണി, ടു കണ്‍ട്രീസ്, കിംഗ് ലയര്‍ തുടങ്ങിയ ചിത്രങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ഈ ചിത്രവും ഇഷ്ടപ്പെട്ടേക്കാം.
ഗുണ്ടായിസമൊക്കെയായി ജീവിക്കുന്ന പ്രിന്‍സ് എന്ന കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ചു. വ്യത്യസ്ത ലുക്കും, ഭാവങ്ങളുമായി, വളരെ ഊര്‍ജ്ജസ്വലമായ പെര്‍ഫോമന്‍സായിരുന്നു. ജയസൂര്യ-അമല കോമ്ബിനേഷന്‍ സീനുകള്‍ മികച്ചുനിന്നു. ബിസിനസ്സുകാരനായ പ്രണവ് എന്ന കഥാപാത്രമായി ചാക്കോച്ചന്‍ വേഷമിട്ടു. ഏല്‍പ്പിക്കപ്പെട്ട വേഷം മിതത്വത്തോടുകൂടി അദ്ദേഹം അവതരിപ്പിച്ചു, ക്ലൈമാക്സിനോടടുക്കുമ്ബോള്‍ കൂടുതല്‍ നന്നായിത്തോന്നി. ജിയ എന്ന നായികാകഥാപാത്രത്തെ അമലാ പോള്‍ അവതരിപ്പിച്ചു. ഓര്‍മ്മ നഷ്ടപ്പെട്ട, എന്നാല്‍ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി അമലാപോള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മേജര്‍ രവി എന്ന കഥാപാത്രമായി വന്ന അജു വര്‍ഗ്ഗീസ് ശരാശരി പ്രകടനം മാത്രമായിരുന്നു. Private Detective മാത്യൂസ് എന്ന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ചു. തുടക്കത്തില്‍ കോമഡികളൊന്നും രസകരമായിരുന്നില്ലെങ്കിലും, ഷോക്കേറ്റ ശേഷമുള്ള രംഗങ്ങള്‍ തിയെറ്ററില്‍ കൂട്ടച്ചിരിയുണ്ടാക്കി. കുഞ്ചന്‍, വിജയരാഘവന്‍, സുനില്‍ സുഖദ, ലെന, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.
ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദര്‍. ആദ്യപകുതിക്കൊടുവില്‍ കേള്‍പ്പിക്കുന്ന ‘ചിത്തിരമുത്തേ’ എന്നുതുടങ്ങുന്ന ഗാനം ശരാശരി നിലവാരം പുലര്‍ത്തി. പശ്ചാത്തലസംഗീതം മേന്മയുള്ളതായിരുന്നില്ല. ടു കണ്‍ട്രീസിലേതുപോലെ പശ്ചാത്തലത്തില്‍ ‘മുക്കത്തെ പെണ്ണേ’ കേള്‍പ്പിച്ചതും, കോമഡി രംഗങ്ങളില്‍ ഇത് കോമഡിയാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ വേണ്ടി ഉപയോഗിച്ച ക്ലിപ്സും അരോചകമായിരുന്നു. നാദിര്‍ഷ രചിച്ച്, ഈണമിട്ട് ആലപിച്ച്”മധുരിക്കും ഓര്‍മ്മകളേ.. ” എന്നുതുടങ്ങുന്ന, പഴയഗാനങ്ങള്‍ കൂട്ടിയുണ്ടാക്കിയ ഗാനം വലിയ ഓളമുണ്ടാക്കി.
ടെക്നിക്കല്‍ വശങ്ങള്‍ മികച്ചുനിന്നു. കാസ്റ്റിംഗ് എടുത്തുപറയേണ്ടതാണ്. ചാക്കോച്ചന്‍-ജയസൂര്യ കോമ്ബിനേഷനിലുള്ള ഗുലുമാല്‍, ത്രീ കിംഗ്സ് തുടങ്ങിയവയുമായി ചില രംഗങ്ങള്‍ക്ക് സാദൃശ്യം തോന്നിയേക്കാം. ദളപതിയുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ചിത്രങ്ങളിലെ രംഗങ്ങളുമായി ഈ ചിത്രത്തിലെ രംഗങ്ങളില്‍ സാദൃശ്യം കാണിച്ചുകൊണ്ടുള്ള കോമഡികള്‍ കൊള്ളാമായിരുന്നു. മാധ്യമപ്രവര്‍ത്തകരേയും, ചന്ദനമഴ സീരിയല്‍, നായകന്മാരുടെ ആദ്യ ചിത്രങ്ങളിലെ ഗാനങ്ങള്‍ എന്നിവയുള്‍പ്പെട്ട കോമഡിരംഗങ്ങള്‍ രസകരമായിരുന്നു.
സിനിമ റിവ്യൂ: ഒഴിവുദിവസത്തെ കളി
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: