ഓരോ ചിത്രത്തിലും വിഷയവൈവിധ്യത്തിന് ശ്രമിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് തുടര്‍ച്ചയുടെ ഭാഗമാണ് ‘സ്‌കൂള്‍ ബസും’. മുംബൈ പൊലീസി’നും ‘ഹൗ ഓള്‍ഡ് ആര്‍ യു’വിനും ശേഷം ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സ്‌കൂള്‍ ബസി’ലെ കേന്ദ്ര കഥാപാത്രങ്ങള്‍ പേര് സൂചിപ്പിക്കുംപോലെ കുട്ടികളാണ്. വൈകാരികമായ താങ്ങോ തണലോ വീടകങ്ങളിലോ വിദ്യാലയത്തിലോ അന്യമായ രണ്ട് കുട്ടികളിലൂടെ ഇന്നിന്റെ ബാല്യം നേരിടുന്ന ദുരവസ്ഥയിലേക്കാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം ക്യാമറ തിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികളായ അജോയ്‌യും അനുജത്തി ആഞ്ജലീനയുമാണ് ‘സ്‌കൂള്‍ ബസി’ലെ കേന്ദ്രകഥാപാത്രങ്ങള്‍. എപ്പോഴും ‘സെയില്‍സിനെ’ക്കുറിച്ച് മാത്രം ആകുലനാകുന്ന, ഒരിക്കലും ചിരിച്ചുകാണാത്ത ജോസഫിന്റെയും (ജയസൂര്യ) സ്വന്തം ടെക്‌സ്റ്റൈല്‍ ബിസിനസ് നടത്തുന്ന, അതിന്റേതായ തിരക്കുകളുള്ള അപര്‍ണയുടെയും (അപര്‍ണ ഗോപിനാഥ്) മക്കള്‍. മക്കളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ജോസഫ് അല്‍പം ‘ഓള്‍ഡ് ജനറേഷനാ’ണ്. ഒരിക്കലും സ്‌നേഹം തുറന്നുപ്രകടിപ്പിക്കാത്ത, കുട്ടികളെ വരച്ചവരയില്‍ നിര്‍ത്തുന്ന ഒരച്ഛന്‍.
സ്‌കൂളില്‍വച്ചുണ്ടാകുന്ന മന:പൂര്‍വമല്ലാത്ത പിഴവിന്റെ പേരില്‍ വീടുവിട്ട് ഒളിച്ചോടുന്ന ഒരു ചെറിയ കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാണ് സിനിമ പറയുന്നത്. ആധുനിക രക്ഷകര്‍ത്താക്കളുടെ ശീലങ്ങളും സ്‌കൂള്‍ അധ്യാപകരുടെ സമ്മര്‍ദങ്ങളും പുതിയ കാലത്തെ കുട്ടികളുടെ ചിന്തകളും രീതികളുമൊക്കെ ഇടകലര്‍ത്തി ഒരു ഫാമിലി ത്രില്ലര്‍ ഒരുക്കാനാണ് റോഷന്‍ ആന്‍ഡ്രൂസ് ശ്രമിച്ചിരിക്കുന്നത്.
അജോയ്, അഞ്ചലീന എന്ന രണ്ടു സ്‌കൂള്‍ കുട്ടികളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. സി.കെ. മുരളീധരന്റെ മകന്‍ ആകാശും റോഷന്‍ ആന്‍ഡ്രൂസിന്റെ മകള്‍ ആഞ്ചല റോഷനുമാണ് ഇവരെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ട്രിനിറ്റി ഇന്റര്‍നാഷണല്‍ എന്ന സമ്പന്നരുടെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഇവരുടെ മാതാപിതാക്കളായ ജോസഫും അപര്‍ണയും(ജയസൂര്യ, അപര്‍ണാ ഗോപീനാഥ്) പ്രഫഷണല്‍ തിരക്കുള്ള ആധുനിക കാലത്തെ രക്ഷകര്‍ത്താക്കളാണ്. ആകാശിന്റെ നിര്‍ദോഷമായ ഒരു പ്രവര്‍ത്തി ഗുരുതരമായ ഒരു പ്രശ്‌നം സൃഷ്ടിക്കുന്നു. പൊതുവേ ഭീരുവായ കുട്ടി പിതാവിനോടുള്ള അമിതഭയം കൊണ്ട് ഈ കുഴപ്പം മറച്ചുവയ്ക്കാനായി കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ സര്‍വത്ര കുഴപ്പത്തില്‍ കലാശിക്കുന്നു. -ഇതാണു സിനിമയുടെ പ്ലോട്ട്. കഥാപാത്രങ്ങള്‍ക്ക് എല്ലാം സവിശേഷമായ സ്വഭാവരീതികള്‍ നല്‍കാന്‍ തിരക്കഥാകൃത്തുകളായ ബോബിയും സഞ്ജയും ശ്രമിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ പോലീസ് ഓഫീസറായി രംഗത്ത് എത്തുന്നത്. നന്ദു, സുധീര്‍ കരമന, മിനോണ്‍ എന്നിവരാണു മറ്റു പ്രധാനവേഷങ്ങളില്‍.
പ്രധാന വില്ലന്മാരെയെല്ലാം മുസ്‌ലിങ്ങളാക്കുന്ന മുന്‍വിധിയുടെ പതിവില്‍ നിന്ന് നമ്മുടെ സിനിമ ചുവട്മാറ്റിയിട്ടുണ്ട് ഇപ്പോള്‍. പക്ഷേ ‘സ്‌കൂള്‍ബസി’ല്‍ തീര്‍ത്തും നിരുപദ്രവകരമായ ഒരു രംഗത്തില്‍ ആ റെപ്രസന്റേഷന്‍ ആവര്‍ത്തിക്കുന്നു. ബോബി-സഞ്ജയ്‌യുടെ തന്നെ ‘ട്രാഫിക്കി’ല്‍ ഹൃദയം വഹിച്ചെത്തുന്ന വാഹനത്തിന് ‘ബിലാല്‍ കോളനി’യിലൂടെയുള്ള സഞ്ചാരം സുഗമമാക്കാന്‍ നിയോഗിക്കപ്പെട്ട ‘തന്‍സീറിക്ക’ തന്നെ ഇവിടെയും. ഗാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഗോപീ സുന്ദറാണ് പശ്ചാത്തലസംഗീതം. കാട്ടിലെ ദൃശ്യങ്ങളില്‍ ഗ്രാഫിക്‌സുകളുടെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൊടുംകാടിനു നടുവില്‍ വെള്ളച്ചാട്ടവും ആനക്കൂട്ടവും നിറഞ്ഞ ഗ്രാഫിക്‌സ് ഒരല്‍പം കടുത്തുപോയി എന്നു പറയാതെ വയ്യ.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: