പൊതുനിരത്തുകളില്‍ ഓടുന്ന ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്സികള്‍ അടുത്തവര്‍ഷം ജനുവരി ഒന്നിനകം ലൈസൻസുള്ള ഓണ്‍ലൈൻ ആപ്ലിക്കേഷൻ കമ്ബനികളില്‍ ചേരണമെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അറിയിപ്പ്. ഒമാനില്‍ ടാക്സി സേവനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒമാൻ ടാക്‌സി, ഒടാക്‌സി, മര്‍ഹബ, ഹല, തസ്‌ലീം എന്നിവയാണ് മന്ത്രാലയം ലിസ്‌റ്റ് ചെയ്‌ത ലൈസൻസുള്ള കമ്ബനികള്‍. വിമാനത്താവളങ്ങളില്‍ ടാക്സികള്‍ക്ക് സര്‍വിസ് നടത്താൻ അനുമതിനല്‍കി ഒക്ടോബര്‍ ഒന്നിനായിരുന്നു ആദ്യഘട്ടത്തിന് തുടക്കമിട്ടിരുന്നത്. നവംബര്‍ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ ഹോട്ടലുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം നടത്തുന്നതിനുമാണ് ടാക്സികള്‍ക്ക് അനുമതിനല്‍കിയിരിക്കുന്നത്. ഹോട്ടലുകളില്‍ സര്‍വിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജായി 50 ബൈസയും നിശ്ചയിച്ചിട്ടുണ്ട്.
വാണിജ്യകേന്ദ്രങ്ങളിലെ ടാക്സി നിരക്ക് 300 ബൈസയില്‍ ആരംഭിക്കും. പിന്നീടുള്ള ഓരാ കിലോമീറ്ററിനും 130 ബൈസയായിരിക്കും. കാത്തിരിപ്പ് നിരക്ക് ഹോട്ടല്‍ ടാക്സികള്‍ക്ക് തുല്യമാണ്. യാത്രയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു റിയാല്‍ ആയിരിക്കും. സുല്‍ത്താൻ ഖാബൂസ് തുറമുഖത്തില്‍ സേവനം നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആയിരിക്കും. പിന്നീട് ഓരോ കി.മീറ്ററിന് 250 ബൈസയും പത്ത് മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജായി 50 ബൈസയും നല്‍കേണ്ടിവരും.