ഗസ്സയില്‍ സഹായം എത്തിക്കുന്നതുപോലും ഇസ്രായേല്‍ മുടക്കുന്നത് യുദ്ധക്കുറ്റമാണെന്ന് യു.എൻ. ഭക്ഷണമുള്‍പ്പെടെ അവശ്യ സഹായം നിഷേധിക്കപ്പെടുന്ന ഗസ്സയിലെ ലക്ഷങ്ങള്‍ ഏറ്റവും കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്നും പട്ടിണിക്കിടല്‍ യുദ്ധരീതിയായി സ്വീകരിക്കുകയെന്ന യുദ്ധക്കുറ്റമാണ് അരങ്ങേറുന്നതെന്നും യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോള്‍കർ ടർക് പറഞ്ഞു.
ഗസ്സയില്‍ ഭക്ഷണമെത്തിക്കാൻ അടിയന്തര വെടിനിർത്തല്‍ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. അതിനിടെ, ഇസ്രായേലിന് ആയുധ വിതരണം നിർത്താനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഓക്സ്ഫാം അമേരിക്ക, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നിവ ബൈഡൻ ഭരണകൂടത്തിന് കത്തയച്ചു. എഫ്-35 യുദ്ധവിമാനങ്ങളടക്കം അത്യാധുനിക ആയുധങ്ങള്‍ പുതുതായി നല്‍കുന്ന 350 കോടി ഡോളറിന്റെ ഏറ്റവും പുതിയ പാക്കേജ് അനുമതിക്കായി കോണ്‍ഗ്രസിനുമുന്നില്‍ വെക്കാനിരിക്കെയാണ് ആവശ്യം. നിരവധി രാജ്യങ്ങള്‍ ഇസ്രായേലിന് ആയുധ കയറ്റുമതി അടുത്തിടെ നിർത്തിവെച്ചിട്ടുണ്ട്. വടക്കൻ ഗസ്സയിലെ മൂന്നുലക്ഷം ഫലസ്തീനികളാണ് ഏറ്റവും കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ കഴിയുന്നത്. ഇവിടേക്ക് സഹായ ട്രക്കുകള്‍ ഇസ്രായേല്‍ മുടക്കുന്നത് തുടർക്കഥയാവുകയാണ്.