കോഴിക്കോട് വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജിൽ കയ്യിട്ടുവാരി മോഷണം. ഇന്നലെ വന്നിറങ്ങിയ പ്രവാസികളിൽ ചിലർക്കാണ് പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായിരിക്കുന്നത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് ബാഗേജുകൾ കിട്ടിയപ്പോഴാണ് സാധനം നഷ്ടപ്പെട്ട വിവരം യാത്രക്കാർ അറിയുന്നത്. ഇതിൽ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്‌പോർട്ടും ഇത്തരത്തിൽ നഷ്ടമായിരിക്കുകയാണ്.
യാത്രക്കാർ കൊണ്ടുവന്ന സ്വർണം, വിദേശ കറൻസികൾ, ബ്രാൻഡഡ് വാച്ചുകൾ എന്നിവയാണ് നഷ്ടമായത്. കസ്റ്റംസ് ഹാളിൽനിന്ന് ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകൾ പൊട്ടിച്ചതായി അറിയുന്നത്. പല ബാഗേജുകളുടെയും സിബ്ബുകൾ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു.പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗുകൾ പുറത്തെത്തിച്ചിരിക്കുന്നത്. സംഭവത്തിൽ കസ്റ്റംസ് കമ്മിഷണറേറ്റും കരിപ്പൂർ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എയർപോർട്ടിൽ ബാഗ് വരുന്ന പല സ്ഥലങ്ങളിലും സിസിടിവി ക്യാമറ ഇല്ലാത്തത് മോഷ്ടക്കാൾക്ക് സഹായകരമാകുന്നുണ്ട്. ലഗേജ് ഇറക്കുന്ന സ്ഥലത്തും കയറ്റുന്ന സ്ഥലത്തും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നുള്ള ആവശ്യം എയർപോർട്ട് അഥോറിറ്റി കേട്ടഭാവം നടിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.