കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്. സമാധാനയോഗം സിപിഐഎം സമ്മേളനവേദിയാക്കിയെന്ന് യുഡിഎഫ് ആരോപിച്ചു. അതേസമയം ബഹിഷ്കരണം യുഡിഎഫിന്റെ നാടകമാണെന്ന് പി.ജയരാജന്‍ കുറ്റപ്പെടുത്തി. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ആരംഭിച്ചതിനു പിന്നാലെ, കെ.കെ. രാഗേഷ് എംപി വേദിയിലിരിക്കുന്നതിനെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ചോദ്യം ചെയ്തു. ഇതിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജനും പാച്ചേനിയും തമ്മിൽ വാക്കേറ്റമുണ്ടായി. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നുവെന്നുവെന്ന് സതീശൻ പാച്ചേനി വാദിച്ചു.
മുൻപ് കണ്ണൂരിൽ നടന്ന സമാധാനയോഗങ്ങളിൽ ഭരണപ്രതിപക്ഷഭേദമില്ലാതെ എല്ലാ ജനപ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ മാത്രം അതുണ്ടായില്ല. പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയിൽ കെ.കെ. രാഗേഷ് വേദിയിൽ ഇരിക്കുന്നതു ശരിയല്ലെന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ ജനപ്രതിനിധി എന്ന നിലയിലാണു രാഗേഷിനെ വേദിയിലിരിലുത്തിയതെന്നു മന്ത്രി ബാലൻ വ്യക്തമാക്കി. പിന്നീട് എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ഷാജി എന്നിവരും വേദിയിലെത്തി തങ്ങൾക്കും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയായിരുന്നു. ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചതെന്നും മന്ത്രി ബാലൻ വീണ്ടും വ്യക്തമാക്കി.