ദമ്മാം: തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജെ.ജയലളിതയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ കണ്ട അസാധാരണത്വമാർന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിത. സവിശേഷമായ നേതൃപാടവം, അത്യപൂർവ്വമായ ഭരണനൈപുണ്യം, ജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കാനുള്ള കഴിവ് എന്നിവ ഇന്ത്യന് രാഷ്ട്രീയത്തില് ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി.
ചലച്ചിത്രകലാരംഗത്ത് അസാമാന്യപ്രതിഭയായി, മികച്ച അഭിനേത്രി, അനുഗ്രഹീത നർത്തകി, ഗായിക എന്നീ നിലകളിൽ തിളങ്ങിയ ജയലളിത, ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തിനു നല്കിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. എം.ജി.ആറിന്റെ പിന്ഗാമിയായി രാഷ്ട്രീയത്തിലെത്തിയ ജയലളിത, പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത്, സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല, മറിച്ച് മികവാണ് എന്ന് അവർ തെളിയിച്ചു. രാഷ്ട്രീയജീവിതത്തിൽ പലപ്പോഴും തിരിച്ചടികൾ ഉണ്ടായിട്ടും ഫീനക്സ് പക്ഷിയെപ്പോലെ അവർ ഉയർന്നെഴുന്നേറ്റു. ആറു തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ അവർ പെൺ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായിരുന്നു. ഒരു ജനതയുടെ മൊത്തം മനസ്സിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാർ നമ്മുടെ രാജ്യത്ത് അധികമില്ല.
ദരിദ്ര ജനവിഭാഗങ്ങള്ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങൾ ആർജ്ജിച്ച ജയലളിത, തമിഴ് ജനതയുടെ മനസ്സിൽ മായാത്ത മാതൃബിംബമായി ഉയർന്നു. ദ്രാവിഡ രാഷ്ട്രീയത്തിന് കൃത്യമായ മാര്ഗനിര്ദേശം നല്കിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയ വ്യക്തി എന്ന നിലയിലും, ജനോപകാരപ്രദമായ നിരവധി പദ്ധതികള് നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും, സംസ്ഥാനാവകാശങ്ങള് സംരക്ഷിക്കുന്ന വിധത്തില് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില് മാറ്റം വരുത്താന് വേണ്ടി ഇടപെട്ട നേതാവ് എന്ന നിലയിലും ഒക്കെ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തും.
ജയലളിതയുടെ വിയോഗത്തിൽ വേദനിയ്ക്കുന്ന എല്ലാവരുടെയും തീവ്രമായ ദുഃഖത്തില് പങ്കുചേരുന്നതായും, ഹൃദയപൂർവമായ അനുശോചനം രേഖപ്പെടുത്തുന്നതായും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
ജയലളിതയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്‍പത്രത്തിൽ പറയുന്ന കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: