ദോഹ: ഖത്തറിൽ ഇനി തൊഴിലാളികൾക്ക് രാജം വിടാൻ സ്‌പോണ്‍സറുടെ അനുമതി വേണ്ട. ഖത്തറിലെ വിദേശികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ചുള്ള 2015ലെ 21ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്.
പ്രവാസികളുടെ തൊഴില്‍മാറ്റം, രാജ്യം വിടുന്നതിനുള്ള രേഖ (എക്‌സിറ്റ് പെര്‍മിറ്റ്) എന്നിവയുമായി ബന്ധപ്പെട്ട 2009ലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ രണ്ട് വകുപ്പുകളിലാണ് പുതിയ നിയമത്തില്‍ വരുത്തിയിട്ടുള്ളത്. എന്നാല്‍, അത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിട്ടില്ല.
സ്‌പോണ്‍സറുടെ കീഴില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കരാര്‍ കാലാവധിയുടെ ഇരട്ടിവര്‍ഷം തൊഴിലെടുത്തശേഷമേ തൊഴില്‍മാറാന്‍ അനുമതി നല്‍കാവൂ എന്നാണ് ശൂറാ കൗണ്‍സിലിന്റെ ഭേദഗതിയെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ പുതിയ നിയമ പ്രകാരം രണ്ടുവര്‍ഷത്തെ കരാര്‍ കാലാവധിയുള്ളവര്‍ക്ക് നിലവിലെ സ്‌പോണ്‍സറുടെ കീഴില്‍ നാല് വര്‍ഷം തൊഴിലെടുക്കേണ്ടിവരും.
തൊഴിലുടമയുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിക്കൊണ്ടുള്ളതാണ് മറ്റൊരു വകുപ്പ്. രാജ്യത്തിന് പുറത്തേക്കു പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റിനായി ആദ്യം തൊഴിലുടമയെ സമീപിക്കണമെന്ന് ശൂറാ കൗണ്‍സില്‍ ഭേദഗതി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷ നിരസിക്കുകയാണെങ്കില്‍ ആഭ്യന്തരമന്ത്രാലയം തയാറാക്കുന്ന പ്രത്യേക സമിതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാം.
എന്നാല്‍, പോകുന്നതിന് മൂന്നുദിവസം മുമ്പ് ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ ഈ കമ്മിറ്റിക്ക് തൊഴിലുടമയുമായി ബന്ധപ്പെടാതെ തന്നെ തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കാമെന്നും ശൂറാകൗണ്‍സില്‍ ഭേദഗതിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.