തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഒ.പി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ മിന്നല്‍ സമരം നടത്തുന്നത്.
ഡോക്ടര്‍മാര്‍ സമരം നടത്തിയത് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണെന്നും അതിനാല്‍ തന്നെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തളര്‍ച്ച ബാധിച്ചാണ് പ്രമുഖ പത്രത്തിന്റെ ക്യാമറാമാൻ റജിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്. എന്നാല്‍ റജിക്ക് കാര്യമായ ചികിത്സ കിട്ടിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷ ഇ.സി.ജി.യും രക്തപരിശോധനയും നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രിപ്പ് നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ഒരു മണിക്കൂറിന് ശേഷം ശരീരം തളരുന്നതായി കണ്ട സുഹൃത്തുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടര്‍ എത്തി ഇഞ്ചക്ഷന്‍ നല്‍കിയതോടെ മരണം സംഭവിച്ചു. മരണകാരണം അന്വേഷിച്ച ബന്ധുക്കളോടും സുഹൃത്തുക്കളോടും ഡോക്ടര്‍ അപമര്യാദയായി പെരുമാറി.
റജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എം.ഒയും ഡി.എച്ച്. എസും ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തുകയും അന്വേഷണ വിധേയമായി ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.