ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നിയന്ത്രിക്കുന്ന സിഗ്നലുകളോടുകൂടിയ സീബ്ര ലൈനുകള്‍ അതരിപ്പിച്ച് ദുബായ്. കാല്‍നടക്കാരുടെ റോഡുസുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന പ്രമുഖ കമ്ബനിയായ ഡെര്‍കിന്‍റെ സഹകരണത്തോടെ ഡി.എസ്.ഒ ആണ് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് എ.ഐ സാങ്കേതിക വിദ്യ ദുബൈ നിരത്തുകളില്‍ സ്ഥാപിച്ചത്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യ പൊലീസിനെ സഹായിക്കും.
കാല്‍നടക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ തുടങ്ങിയവര്‍ സീബ്ര ലൈനുകള്‍ ഉപയോഗിക്കുമ്ബോള്‍ എ.ഐ. സാങ്കേതിക വിദ്യയിലൂടെ സൈൻ ബോര്‍ഡില്‍ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് സിഗ്നലുകള്‍ തെളിയും. യാത്രക്കാര്‍ റോഡു മുറിച്ചുകടക്കുന്ന സമയം നിര്‍ണയിക്കാൻ എ.ഐ സാങ്കേതിക വിദ്യക്ക് കഴിയുന്നതിനാല്‍ അപകടങ്ങള്‍ പരമാവധി കുറക്കാൻ സാധിക്കും. അതോടൊപ്പം അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ കണ്ടെത്താനും ഇത് സഹായകമാവും. ദുബൈ സിലിക്കൻ ഒയാസിസില്‍ (ഡി.എസ്.ഒ) 14 ഇടങ്ങളിലാണ് എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നലുകള്‍ സീബ്ര ക്രോസിങ് ലൈനുകളില്‍ സ്ഥാപിച്ചത്.